പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഊഷ്മളമായ ദാമ്പത്യം, മനുഷ്യനും മനുഷ്യനും തമ്മിലും മറ്റു ജീവികളുമായുമുള്ള ബന്ധം എന്നിവ പ്രമേയമായ സിനിമ ആസ്വദിക്കാൻ തിരുവനന്തപുരം കൈരളി തിയേറ്ററിൽ എത്തി നിയമസഭ സാമാജികർ. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സാമാജികർക്കായി ഒരുക്കിയ പ്രത്യേക ചിത്രപ്രദർശനത്തിലാണ് സംസ്ഥാന സർക്കാരിന്റെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി നിർമ്മിച്ച മനോജ് കുമാർ സി.എസ് സംവിധാനം ചെയ്ത ‘പ്രളയശേഷം ഒരു ജലകന്യക’ ചലച്ചിത്രം പ്രദർശിപ്പിച്ചത്.

എം.എൽ.എമാരായ കെ.കെ. രമ, ദലീമ, കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കെ.വി. സുമേഷ്, ലിന്റോ ജോസഫ്, സേവ്യർ ചിറ്റിലപ്പള്ളി, കെ. ശാന്തകുമാരി, ഇ.കെ. വിജയൻ, നിർമ്മാതാവ് സുരേഷ് കുമാർ, മേനക സുരേഷ് കുമാർ, ചിത്രത്തിന്റെ സംവിധായകൻ മനോജ് കുമാർ, അഭിനേതാക്കളായ ആശ അരവിന്ദ്, ഗോകുലൻ, രഞ്ജിത് ലളിതൻ തുടങ്ങിയവരും പ്രദർശനത്തിൽ പങ്കെടുത്തു.