‘മാലിന്യമുക്തം നവകേരളം’, ‘കെ-സ്മാർട്ട്’ പദ്ധതികളുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്ക് വേണ്ടി നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ലക്ഷ്യം കൈവരിച്ചാലും നമ്മൾ കൈവരിക്കുന്ന നേട്ടങ്ങൾ നിലനിർത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നുള്ളത് ശ്രമകരമാണ്. തുടർന്നും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് നേതൃത്വവും മാർഗ്ഗനിർദേശങ്ങളും ആവശ്യമായിട്ടുള്ള എല്ലാ പിൻതുണയും ഇടപെടലും എം.എൽ.എമാരിൽ നിന്നും ഉണ്ടാകണം എന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഏപ്രിൽ 9 മുതൽ 12 വരെയാണ് ‘വൃത്തി’ ക്ലീൻ കേരള കോൺക്ലെവ് സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണ രംഗത്ത് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രദർശനങ്ങളും  വിവിധ സെഷനുകളും കോൺക്ലെവിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

കയ്യിൽ ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ കേരളത്തിൽ ഏതു തദ്ദേശ സ്ഥാപനത്തിന്റെയും ഏത് സേവനവും ലോകത്ത് എവിടെയിരുന്നും ലഭിക്കും  എന്നതാണ് ‘കെ-സ്മാർട്ട്’ കൊണ്ട് സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. കോർപറേഷൻ, പഞ്ചായത്ത് ഓഫീസുകളിൽ ഒരാൾക്കും ഇനി കയറി ഇറങ്ങേണ്ട സ്ഥിതി ഉണ്ടാകരുത് എന്നതാണ് കെ-സ്മാർട്ട് കൊണ്ട് ലക്ഷ്യമിടുന്നത്.  നഗരസഭകളിൽ കഴിഞ്ഞ ഒരു വർഷമായി ഇത് കുറ്റമറ്റ നിലയിൽ തന്നെ  പ്രാവർത്തികമാക്കിയിട്ടുണ്ട്. തുടക്കത്തിൽ ചില ആശങ്കകൾ ഉണ്ടായെങ്കിലും ഇപ്പോൾ അത് കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നു.

ഏപ്രിൽ 10 മുതൽ കേരളത്തിലെ എല്ലാ പഞ്ചായത്തിലും കെ-സ്മാർട്ട് ലോഞ്ച് ചെയ്യുകയാണ്. നഗരസഭകളിലും പഞ്ചായത്തുകളിലും ഒരുപോലെ സേവനങ്ങൾ ഓൺലൈൻ ആയിട്ട് മാറുകയാണ്. അത് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും,  സമയബന്ധിതമായിട്ട് സേവനം ലഭ്യമാക്കാനും, അഴിമതി ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു, സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സ്പീക്കർ എ.എൻ. ഷംസീർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, സാംസകാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ സന്തോഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.