ആലപ്പുഴ: അമ്പത്തിയൊമ്പതാമത് കേരള സ്‌കൂൾ കലോത്സവത്തിന് ജില്ല ആതിഥേയത്വം നൽകുമ്പോൾ കലയുടെ മഹാമേളക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന കലോത്സവത്തിന് മുമ്പായുള്ള സംഘാടകസമിതിരൂപവൽകരണയോഗം ആലപ്പുഴ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡിസംബർ ഏഴുമുതൽ ഒമ്പതുവരെയാണ് കലോത്സവം . പ്രളയത്തിനുശേഷം പരമാവധി ആർഭാടം ഒഴിവാക്കി, എന്നാൽ കുട്ടികളുടെ സർഗ്ഗശേഷി പ്രകടനത്തിന് ഒരു കോട്ടവും തട്ടാത്ത വിധത്തിലുള്ള കലോത്സവമാണ് ആലപ്പുഴയിൽ നടക്കുകയെന്ന് മന്ത്രി പറഞ്ഞു. അധ്യയനവർഷം നഷ്ടപ്പെടാതിരിക്കാനും ചെലവ് ചുരുക്കാനുമായി ഇത്തവണ കലോത്സവം മൂന്ന് ദിവസം ആക്കി ചുരുക്കിയിട്ടുണ്ട് . കഴിഞ്ഞ വർഷം 6 ദിവസമായിരുന്നു . പ്രളയാനന്തരം ആലപ്പുഴയുടെ വീണ്ടെടുപ്പ് എന്ന ആശയം കൂടി ആലപ്പുഴയിൽ തന്നെ കലോത്സവം സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ട.് ലളിതം, ഗംഭീരമെന്ന മുദ്രാവാക്യമാണ് എല്ലാവരും ഉൾക്കൊള്ളേണ്ടതെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ്മയാണ് പ്രധാനം . പരമാവധി വേദികളിൽ മത്സരം നടത്തി ചുരുങ്ങിയ ദിവസത്തിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് . 14, 000 കലാകാരികളും കലാകാരന്മാരും കലയുടെ ഉത്സവത്തിൽ മാറ്റുരയ്ക്കും. സ്റ്റേജിനങ്ങൾ മാത്രമാണ് സംസ്ഥാന തലത്തിൽ നടത്തുക. വലിയതോതിലുള്ള ഉദ്ഘാടന-സമാപന സമ്മേളനങ്ങളും ട്രോഫിക്കുള്ള സ്വീകരണവും ഒന്നും ഇത്തവണ ഉണ്ടാകില്ല. ആലപ്പുഴയിൽ 29 വേദികളിലായി 158 മത്സര ഇനങ്ങളാണ് ഉണ്ടാവുക. ഇതിനായി 12 സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എന്നിവർ മുഖ്യ രക്ഷാധികാരികളും എം.പി.മാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എ.എം.ആരിഫ്, ആർ.രാജേഷ് തോമസ് ചാണ്ടി, യു.പ്രതിഭ, സജി ചെറിയാൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ എന്നിവർ രക്ഷാധികാരികളുമാണ്. സംഘാടക സമിതിയുടെ ചെയർമാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും ധനമന്ത്രി ടി.എം.തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ എന്നിവർ വൈസ് ചെയർമാൻമാരുമായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ വർക്കിങ് ചെയർമാനും നഗരസഭാ ചെയർമാൻ തോമസ് ജോസഫ് വൈസ് വർക്കിങ് ചെയർമാനുമാണ്. ജില്ലയിലെ ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംഘടാകസമിതിയാണ് രൂപവത്കരിച്ചിട്ടുള്ളത്. ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ മന്ത്രി സി.രവീന്ദ്രനാഥ് യോഗത്തിൽ പ്രകാശനം ചെയ്തു. കോഴിക്കോട് ഉള്ള്യേരി പലോറ എച്ച്.എസ്.എസ്സിലെ ചിത്രകലാ അധ്യാപകൻ പി.സതീഷ് കുമാർ വരച്ചതാണ് ലോഗോ. എ.എം.ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.രാജേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, മത്സ്യഫെഡ് ചെയർമാൻ ചിത്തരഞ്ജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാരായ ജിമ്മി കെ.ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.