മണ്ഡല പൂജയ്ക്കു തുടക്കം കുറിക്കുന്ന വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ തിരക്ക്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കൊപ്പമുണ്ട്. സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുലര്‍ച്ചെ മൂന്നു മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും കടല കറിയും ചെറു ചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പോലീസിന്റെ  സുരക്ഷാ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. തിരക്കേറുമ്പോള്‍ സാധാരണ അയ്യപ്പന്മാര്‍ തളര്‍ന്ന് വീഴാറുണ്ട്. എന്നാല്‍, പോലീസിന്റെ മികച്ച ക്രമീകരണം മൂലം ദര്‍ശനത്തിനായി അധികസമയം തീര്‍ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച് നെയ്യ് അഭിഷേകവും നടത്തിയാണ് അയ്യപ്പന്മാര്‍ മടങ്ങുന്നത്. അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയതും തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. മലകയറി വരുന്ന തീര്‍ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങളിലായി ചെറു ചൂടുള്ള ചുക്ക് വെള്ളം വിതരണം ചെയ്യുന്നതിനും ദേവസ്വം ബോര്‍ഡ് മികച്ച ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ വിരിവയ്ക്കുന്നതിനും വാഹന പാര്‍ക്കിംഗിനും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമായി മാറിയിട്ടുണ്ട്.  നിലയ്ക്കല്‍-പമ്പ റോഡിലെ ഗതാഗത കുരുക്ക് ഇതു മൂലം ഒഴിവായിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ആവശ്യത്തിന് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.