ഐ.എസ്.ആർ.ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഐ.എസ്.ആർ.ഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ.എസ്.ആർ.ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ പ്രദേശവാസികൾക്ക് വീടുകളിലേക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നുള്ളു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഈ പ്രദേശം കൂടി ഐ.എസ്.ആർ.ഒ ഏറ്റെടുക്കണമെന്ന ആവശ്യമായിരുന്നു പ്രദേശവാസികൾക്ക്. സ്ഥലം ഏറ്റെടുക്കലിൽ വരുന്ന പരാതികൾ സൗഹൃദപരമായി ചർച്ചയിലൂടെ പരിഹരിച്ച് മുന്നോട്ട്‌പോകണമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് വഴി പൂർണ്ണമായും തടസ്സപ്പെടുന്നത്, ബൗണ്ടറി തിരിക്കുമ്പോൾ ഗതാഗത സൗകര്യം ഉറപ്പാക്കുന്നത് ഉഃൾപ്പടെയുള്ള പരാതികൾ യോഗത്തിൽ ചർച്ച ചെയ്തു.
ഐ.എസ്.ആർ.ഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന ഇടമല ഭാഗത്തായി 25 വീടുകൾ ഉൾപ്പെടുന്ന മൂന്ന് ഏക്കർ സ്ഥലം വിട്ടുനൽകാൻ ഉടമസ്ഥർ തയാറായ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മൂന്ന് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര അനുമതി ലഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് എൽ.പി.എസ്.സി ഡയറക്ടറോട് നിർദ്ദേശിച്ചു. നേരിട്ടുള്ള വിലപേശൽ നടത്തിയുള്ള ക്രയവിക്രയത്തിനുള്ള കേന്ദ്രവകുപ്പിന്റെ അനുമതി ലഭ്യമായാൽ കാലതാമസം ഒഴിവാക്കി വേഗത്തിൽ സംസ്ഥാന സർക്കാർ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥലം ഏറ്റെടുക്കൽ നടപ്പിലാക്കുന്നതു വരെ താൽക്കാലിക വയർ ഫെൻസിങ് സ്ഥാപിക്കുമ്പോൾ വാഹനങ്ങൾ കടന്നുപോകുവാനുള്ള സൗകര്യമൊരുക്കും. റോഡിന്റെ ഇരുവശങ്ങളും ഐ എസ് ആർ ഒ ഏറ്റെടുത്തപ്പോൾ സുരക്ഷാ മേഖലയുടെ മധ്യത്തിലൂടെയുള്ള പതിനാറാം കല്ല് – മല്ലമ്പ്രക്കോണം റോഡ് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ നടപടി ഉറപ്പാകാണമെന്നും ഇക്കാര്യങ്ങൾ പഠിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സാധ്യമായ തീരുമാനം സ്വീകരിക്കണമെന്നും ഐ എസ് ആർ ഒ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ അനുകുമാരി, എൽ.പി.എസ്.സി ഡയറക്ടർ എം. മോഹൻ, കൺട്രോളർ രാമകൃഷണൻ നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ,, ആർ.ഡി.ഒ കെ.പി .ജയകുമാർ, എൽ.എ ഡെപ്യൂട്ടി കളക്ടർമാരായ ജേക്കബ് സഞ്ജയ് ജോൺ, പ്രേംലാൽ തഹസീൽദാർ സജി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഹരികേശൻ നായർ, കൗൺസിലർമാരായ വിദ്യ, ലളിത നാട്ടുകാരുടെ പ്രതിനിധികൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.