വോട്ടർ പട്ടികയിൻമേൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. 263 ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾതോറും നടത്തിയ ഫീൽഡ് സർവേയ്ക്ക് ശേഷം അവകാശവാദങ്ങളും എതിർപ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ കരട് വോട്ടർ പട്ടിക ഏപ്രിൽ 8ന് പ്രസിദ്ധീകരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിച്ചു.
എല്ലാ അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിച്ച ശേഷം, അന്തിമ വോട്ടർ പട്ടിക അസിസ്റ്റന്റ് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ മെയ് 5 ന് പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പകർപ്പ് കൈമാറുകയും ചെയ്തു. 1950 ലെ ആർ പി ആക്ട് സെക്ഷൻ 24 (a) പ്രകാരം, ഇലക്ട്രൽ രജിസ്ട്രാർ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇപ്പോൾ ആർക്കും അപ്പീൽ നൽകാവുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ, ചീഫ് ഇലക്ടറൽ ഓഫീസർക്ക് അപ്പീൽ നൽകാവുന്നതാണെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.