ആരോഗ്യ, കായിക രംഗത്തെ സഹകരണത്തിന്റെ ഭാഗമായി കേരളവും ക്യൂബയും ധാരണാപത്രം ഒപ്പിട്ടു. തിരുവനന്തപുരത്ത് 23ന് നടന്ന ചർച്ചയിൽ ക്യൂബ അംബാസഡർ ജുവാൻ കാർലോസ് മാർസൻ അഗ്യൂലേരയും കായിക യുവജനകാര്യ ഡയറക്ടർ  പി. വിഷ്ണുരാജും ധാരണാപത്രം ഒപ്പുവച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ സാന്നിധ്യത്തിൽ ക്യൂബ അംബാസഡറും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും ധാരണാപത്രം കൈമാറി.

ക്യൂബയുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ബോക്‌സിംഗ് പരിശീലന ക്യാമ്പുകൾ, വോളിബോൾ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടി, സ്‌പോർട്സ് അനലിറ്റിക്‌സ് വർക്ക്‌ഷോപ്പ്, ചെസ് എക്‌സ്‌പോഷർ ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിക്കും. ക്യൂബൻ ബോക്‌സിംഗ് പരിശീലകരുടെ സേവനം കേരളത്തിൽ ലഭ്യമാക്കും. കോഴിക്കോട് ആരംഭിക്കുന്ന സ്‌പോർട്‌സ് സയൻസ് സെന്ററിന് സാങ്കേതിക സഹായവും നടപ്പാക്കും. കായിക പരിശീലനം, സ്‌പോർട്സ്, സയൻസ്, അക്കാദമിക് എക്‌സ്‌ചേഞ്ച് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ദീർഘകാല സഹകരണമാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.