എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും കൃത്യമായ ചികിത്സാ മാര്‍ഗ്ഗ രേഖകള്‍ (എ.ബി. സി ഗൈഡ് ലൈന്‍) ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും ലഭ്യമാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, വിറയല്‍, ക്ഷീണം തുടങ്ങിയവയാണ് എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍. ചിലരില്‍ ശ്വാസതടസ്സവും  കാണാറുണ്ട്.  സാധാരണ സമയത്തില്‍ പനി കുറയുന്നില്ലെങ്കിലോ ക്രമാതീതമായി അസുഖം കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടണം.
 ഒസര്‍ട്ടാമീവിര്‍ എന്ന മരുന്ന്  ഫലഫ്രദമാണ്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം കഴിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും, കാരുണ്യ ഫാര്‍മസികളിലും മരുന്ന് ലഭിക്കും.  ംംം.റവ.െസലൃമഹമ.ഴീ്.ശി  ല്‍ ചികിത്സാ മാര്‍ഗരേഖ ലഭിക്കും.
ഗര്‍ഭിണികളില്‍ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കണ്ട് പ്രതിരോധ മരുന്ന് കഴിക്കണം.പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കരള്‍, വൃക്കരോഗം മുതലായ ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണു വായുവില്‍ കലരുകയും രോഗം പടരുകയും ചെയ്യും.  അതിനാല്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വല്‍ കൊണ്ട് മൂക്കും വായും മൂടുവാന്‍ ശ്രദ്ധിക്കണം.
ജലദോഷപ്പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളപ്പോള്‍ സ്‌കൂള്‍, കോളേജ്, ജോലി സ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളില്‍ പോകാതെ വീട്ടില്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കണം.
കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇടവിട്ട് ചൂടുള്ള പാനീയങ്ങളും, പോഷകാഹാരങ്ങളും കഴിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം.
യാത്ര ചെയ്യുമ്പോഴും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ആള്‍ക്കൂട്ടത്തില്‍ പോകേണ്ടി വരുമ്പോഴും രോഗം പകരാതിരിക്കാന്‍ മുന്‍കരുതലെടുക്കണം.
സ്‌കൂള്‍, കോളേജ്, അംഗനവാടി എന്നിവിടങ്ങളിലും എച്ച്1 എന്‍1 രോഗം പകരാതിരിക്കുന്നതിന് കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് അധ്യാപകരും അംഗനവാടി പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.