സംയുക്ത ഗവേഷണ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റും (ഐ.എച്ച്.ആര്‍.ഡി) ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയും (ആർ.ജി.സി.ബി) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ.എച്ച്.ആര്‍.ഡി ഡയറക്ടർ ഡോ. വി.എ. അരുൺ കുമാറും ആർ.ജി.സി.ബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണയും ഒപ്പിട്ട ധാരണാപത്രം കൈമാറി. ബയോടെക്‌നോളജി- ബയോഇൻഫർമാറ്റിക്സ് മേഖലയിൽ നൂതന വിദ്യാഭ്യാസപദ്ധതികൾ വികസിപ്പിക്കുന്നതിലും, ഗവേഷണ മാർഗനിർദ്ദേശം നൽകുന്നതിലും, അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും ഇരു സ്ഥാപനങ്ങളും ഒരുമിച്ചു പ്രവർത്തിക്കും.

ഐ.എച്ച്.ആര്‍.ഡിയും ആർ.ജി.സി.ബിയും തമ്മിലുള്ള സഹകരണം ബയോടെക്‌നോളജി ഉൾപ്പെടെയുള്ള ശാസ്ത്രീയ മേഖലകളിൽ കേരളത്തിൽ നടത്തുന്ന ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് വഴിയൊരുക്കട്ടെയെന്നും, ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ സഹകരണം പുതിയ ഊർജം നൽകട്ടേയെന്നും മന്ത്രി ഡോ. ആർ. ബിന്ദു ആശംസിച്ചു.