വിദ്യാർത്ഥികൾ തീരെ കുറവായ സ്‌കൂളുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് അധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ പ്രത്യേക ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണമുണ്ടെങ്കിൽ വിദ്യാലയങ്ങൾ മെച്ചപ്പെടും എന്നതാണ് അനുഭവം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ അവലോകന യോഗത്തിൽ സംസാരിക്കുകുയായിരുന്നു മുഖ്യമന്ത്രി. യോഗത്തിൽ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, എം.എം. മണി, എ.സി. മൊയ്തീൻ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുളള പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ മിഷന്റെ പ്രവർത്തന പുരോഗതി വിശദീകരിച്ചു. ഈ വർഷം 1,86,000 വിദ്യാർത്ഥികളാണ് കൂടുതലായി പൊതുവിദ്യാലയങ്ങളിൽ ചേർന്നത്. പൊതുവിദ്യാലയങ്ങളിലെ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം നീണ്ടകാലത്തിന് ശേഷം വർധിച്ചു. 36.8 ലക്ഷത്തിൽ നിന്ന് 37 ലക്ഷമായി മൊത്തം വിദ്യാർത്ഥികളുടെ എണ്ണം ഉയർന്നു.

സംസ്ഥാനത്ത് 8 മുതൽ 12 വരെയുളള ക്ലാസുകളിൽ 43,329 ക്ലാസ്മുറികൾ ഇതിനകം ഹൈടെക് ആയിക്കഴിഞ്ഞു. കിഫ്ബി വഴി ഇതിന് 226 കോടി രൂപയാണ് ചെലവഴിച്ചത്. 9.941 സ്‌കൂളൂകളിൽ (ഒന്നുമുതൽ ഏഴ് വരെയുളള ക്ലാസുകൾ) ഹൈടെക് ലാബ് ഏർപ്പെടുത്തുന്നതിന് 300 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. 2019 മെയ് 31-ന് മുമ്പ് ഇതു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

97 ശതമാനം വിദ്യാലയങ്ങളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തന പദ്ധതിയാക്കി മാറ്റിക്കഴിഞ്ഞു. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ മുഴുവൻ കുട്ടികൾക്കും ഉയർന്നശേഷി കൈവരിക്കുന്നതിനുളള പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. ഭാഷാശേഷി ഉറപ്പാക്കുന്ന ‘മലയാളത്തിളക്കം’ പദ്ധതി പ്രൈമറിതലത്തിൽ പൂർത്തിയായി. സെക്കണ്ടറി തലം 2019 ജനുവരിയിൽ പൂർത്തിയാകും. വായനാശീലം മെച്ചപ്പെടുത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിലെ കഴിവ് വർധിപ്പിക്കുന്നതിനുമുളള പദ്ധതികളും നടപ്പാക്കുന്നു. ശാസ്ത്രാവബോധം വളർത്തുന്നതിന് ‘ശാസ്ത്രരംഗം’ പദ്ധതി ആരംഭിച്ചു.