*പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
ഭരണഘടനാ നിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം 24ന് രാവിലെ 11.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഭരണഘടനാ നിർമ്മാണസഭയുടെ ചർച്ചകൾ ഔദ്യോഗികമായി മലയാളത്തിലേക്ക് തർജമ ചെയ്യുകയെന്ന ഉദ്യമത്തിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തുടക്കം കുറിച്ചത്. പാർലമെന്റിനും ഇന്ത്യയിലെ മറ്റു സംസ്ഥാന നിയമസഭകൾക്കും എന്നും മാതൃകയായിട്ടുള്ള കേരള നിയമസഭയാണ് ആദ്യമായി ഇത്തരത്തിൽ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത് അഭിമാനകരമാണ്. ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾ, ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ ഇവയെല്ലാം ഉൾക്കൊണ്ട് നമ്മുടെ ഭരണഘടനാശില്പികൾ ഭരണഘടന രൂപപ്പെടുത്തിയ സവിശേഷമായ പ്രക്രിയയെക്കുറിച്ച് പൗരനെന്ന നിലയിൽ നാം മനസ്സിലാക്കേണ്ടതും വരും തലമുറയ്ക്ക് അറിവ് പകർന്നു നൽകേണ്ടതുമാണ്. ഭാഷാ സങ്കീർണ്ണതകളുടെ തടസ്സമില്ലാതെ പൊതുപ്രവർത്തകർക്കും ഗവേഷകർക്കും ഒരു റഫറൻസ് ഗ്രന്ഥമെന്ന നിലയിലും സാധാരണക്കാർക്ക് ഭരണഘടന രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കിയ ചർച്ചകൾ മനസ്സിലാക്കാൻ സാധിക്കുക എന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ പരിഭാഷ തയ്യാറാക്കിയിട്ടുള്ളതെന്ന് സ്പീക്കർ പറഞ്ഞു.
നിയമസഭാ സെക്രട്ടേറിയറ്റിലെയും നിയമ വകുപ്പിലെയും സർവീസിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിഭാഷാരംഗത്ത് പരിചയസമ്പന്നരായവർ തുടങ്ങിവരുടെ സഹകരണത്തോടെയാണ് പരിഭാഷ നിർവഹിച്ചത്. മുൻ നിയമസഭാ സെക്രട്ടറിയും പ്രഗൽഭ നിയമജ്ഞനുമായ ഡോ. എൻ. കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ നിയമ, ഭാഷാ, ഭരണഘടനാ വിദഗ്ധരടങ്ങുന്ന സമിതി പരിശോധിച്ച് സാമാജികരും വിദഗ്ധരും അടങ്ങുന്ന എഡിറ്റോറിയൽ ബോർഡ് വിലയിരുത്തിയാണ് കുറ്റമറ്റരീതിയിൽ പരിഭാഷ തയ്യാറാക്കിയത്.
1946 ഡിസംബർ 9 മുതൽ 1950 ജനുവരി 24 വരെ ഭരണഘടനാനിർമ്മാണസഭ ആകെ 167 യോഗങ്ങൾ ചേരുകയും 1949 നവംബർ 26-ന് ചേർന്ന യോഗത്തിൽ ഭരണഘടനാ നിയമം പാസ്സാക്കുകയും 1950 ജനുവരി 24ന് സഭ വീണ്ടും ചേർന്ന് ഭരണഘടനാ നിർമ്മാണസഭാംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 6377 പേജുകളുള്ള ഭരണഘടനാ നിർമ്മാണസഭയുടെ ഔദ്യോഗിക റിപ്പോർട്ട് 12 വാല്യങ്ങളിലായി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ 1950-ൽ പാർലമെന്റ് സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സങ്കീർണ്ണവും അതിബൃഹത്തുമായ ഈ പരിഭാഷാ പദ്ധതിയിലെ 1946 ഡിസംബർ 9 മുതൽ 1947 മേയ് 2 വരെയുള്ള ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ മൂന്നു സമ്മേളനങ്ങളുടെ 21 ദിവസത്തെ ചർച്ചകളുടെ പരിഭാഷയാണ് ആദ്യ വാല്യമായി പ്രസിദ്ധീകരിക്കുന്നത്. ബാക്കിയുള്ളവ 12 വാല്യങ്ങളിലായി സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായി സ്പീക്കർ പറഞ്ഞു.
വജ്രകാന്തിയിൽ പതിനാലാം കേരളനിയമസഭ, കേരളം പാസാക്കിയ നിയമങ്ങൾ-പ്രഭാവ പഠനങ്ങൾ വാല്യം II, ബജറ്റ് പ്രസംഗങ്ങൾ വാല്യം 1 & II, സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും എന്നീ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്യും. “പെയ്തിറങ്ങുന്ന ഓർമ്മകൾ” എന്ന പേരിൽ മുൻ നിയമസഭാ സാമാജികരുടെയും മുൻ നിയമസഭാ ജീവനക്കാരുടെയും മുൻ നിയമസഭാ സെക്രട്ടറിമാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ, ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള സെമിനാർ, മുതിർന്ന മുൻ നിയമസഭാ സാമാജികർ, ഈ നിയമസഭയുടെ കാലയളവിൽ 25 വർഷം പൂർത്തിയാക്കുന്ന നിയമസഭാ സാമാജികർ, മുതിർന്ന മുൻ നിയമസഭാ ജീവനക്കാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കൽ, നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകളുടെ വിതരണം എന്നിവയും അന്നേ ദിവസം സംഘടിപ്പിക്കും. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുമെന്നും സ്പീക്കർ അറിയിച്ചു.