കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഡിപ്പോയിൽ നിന്ന് കൊറിയറുകൾ കൈപ്പറ്റാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസുകളിൽ തന്നെയാണ് കൊറിയർ സർവീസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഇത് സേവനങ്ങൾ ലളിതവും വേഗത്തിലുമാക്കുന്നു.
മെച്ചപ്പെടുത്തിയ ട്രാക്കിംഗ് സംവിധാനമാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഉപഭോക്താക്കളുടെ ഐഡി പ്രൂഫ് ചിത്രങ്ങൾ, ഒപ്പുകൾ, ലൊക്കേഷൻ മാപ്പിംഗ് എന്നിവയോടൊപ്പം തത്സമയ ഡെലിവറി അപ്ഡേറ്റുകളും ലഭ്യമാകും. കൊറിയർ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അപ്ഡേറ്റുകൾ മെസ്സേജുകളായി ലഭിക്കും. സ്വീകരിക്കുന്നയാൾക്ക് സാധുവായ ഐഡി കാർഡ് പരിശോധിച്ച് മാത്രമേ സാധനങ്ങൾ കൈമാറൂ. ഇത് സുരക്ഷ ഉറപ്പാക്കുന്നു. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കുന്ന സംവിധാനവും നിലവിലുണ്ട്.
കെഎസ്ആർടിസി ബസുകളിലൂടെയാണ് നിലവിൽ കൊറിയറുകളും പാഴ്സലുകളും വിവിധ സ്ഥലങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിലവിൽ 47 ഡിപ്പോകളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. 15 കൗണ്ടറുകൾ 24 മണിക്കൂറും 32 കൗണ്ടറുകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും പ്രവർത്തിക്കുന്നു.
സ്വകാര്യ കൊറിയർ സേവനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് ലഭ്യമാക്കുന്നത്. കൂടാതെ, ‘വാതിൽപ്പടി സേവനങ്ങൾ’ (doorstep delivery) നടപ്പാക്കുന്നതിനുള്ള പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചുവരുന്നുണ്ട്. ഇത് ഈ സേവനങ്ങളെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കും. കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ്, സമയബന്ധിതവും സുരക്ഷിതവുമായ ഡെലിവറിക്ക് പുറമെ, കുറഞ്ഞ നിരക്കും ജനസൗഹൃദ സമീപനവും കൊണ്ട് കേരളത്തിന്റെ ഗതാഗതമേഖലയിൽ ഒരു പുതിയ അധ്യായമാവുകയാണ്.
കരുത്തോടെ കേരളം- 62,