* ഏഴ് കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു; 325 സ്ഥാപനങ്ങൾക്കെതിരെ നടപടി
സ്‌കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂൺ 18, 19 തീയതികളിൽ സംസ്ഥാന വ്യാപകമായി സ്‌കൂൾ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. വിവിധ കാരണങ്ങളാൽ ഏഴ് കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.
പരിശോധനയിൽ 227 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 98 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 428 സർവൈലൻസ് സാമ്പിളുകളും 61 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും പരിശോധനകൾക്കായി ശേഖരിച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്‌കൂൾ പരിസരത്ത് വിൽക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ് ക്രീമുകൾ, സിപ്-അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. കുട്ടികളെ ആകർഷിക്കുന്നതിനായി മിഠായികളും സിപ്-അപുകളും പല വർണങ്ങളിലാണ് വിൽപന കേന്ദ്രങ്ങളിൽ എത്തുന്നത്. കൃത്രിമ നിറങ്ങൾ ഇതിനായി ഉപയോഗിക്കാനുള്ള സാധ്യതകളും കൂടുതലാണ്. നിറങ്ങൾ കണ്ട് ഭക്ഷണം വാങ്ങി കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാനത്തെ സ്‌കൂൾ പരിസരങ്ങളിൽ ധാരാളം കടകൾ പ്രവർത്തിക്കുന്നുണ്ട്. കടയുടമകളെല്ലാവരും തന്നെ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്.
പരിശോധനയിൽ കടകളിൽ ലഭ്യമായ ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നവരുടേയും വിതരണം ചെയ്യുന്നവരുടേയും പൂർണമായ വിവരങ്ങൾ ശേഖരിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ ഭക്ഷണങ്ങൾ നിർമ്മിക്കുന്നവർ, മൊത്ത വിൽപനക്കാർ, വിതരണക്കാർ എന്നിവർക്കെതിരേയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. ഉപഭോക്താക്കൾ കുട്ടികളായതിനാൽ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടികൾ സ്വീകരിക്കും.