ഭൂമി ഡിജിറ്റൽ സർവ്വെ കോൺക്ലേവിലൂടെ കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിക്കാനായതായി റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. ഭൂ പരിപാലനം ആധുനിക വൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ നടന്നു വരുന്ന ഡിജിറ്റൽ സർവേ പദ്ധതിയെ അധികരിച്ച് കേരള സർക്കാരിന്റെ റവന്യൂ വകുപ്പും സർവേ ഭൂരേഖ വകുപ്പും സംയുക്തമായി ‘ഭൂമി’ ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചതെ തെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിന്റെ ഭാഗമായി ഉദയ സമുദ്ര ബീച്ച് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂ പരിഷ്‌കരണത്തിലൂടെ ലോകത്തിനു തന്നെ മാതൃകയായ കേരളത്തിൽ നടക്കുന്ന രണ്ടാം ഭൂപരിഷ്‌ക്കരണമായിരിക്കും ഡിജിറ്റൽ സർവേ. ഭൂപരിഷ്‌കരണം പോലെ രാജ്യത്തിനാകെ മാതൃകയും ഭൂരേഖ പരിപാലന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവുമാണ് 2022 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ.
സംസ്ഥാനത്ത് 1966ൽ പരമ്പരാഗത സംവിധാനങ്ങൾ ഉപയോഗിച്ച് റീസർവേ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. തുടർന്നാണ് 2022 ൽ ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് ‘എൻറെ ഭൂമി’ എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ സർവേ ആരംഭിച്ചത്. ഈ പദ്ധതിക്കായി 858 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഒരു സംസ്ഥാനം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ സർവേ പദ്ധതിയാണിത്. അഞ്ചു വർഷത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതുവരെയുള്ള അനുഭവം പരിശോധിച്ചാൽ തീരുമാനിച്ച സമയത്തിനുള്ളിൽ തന്നെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നുറപ്പാണ്.
ഇതിനകം 312 വില്ലേജുകളിലായി 54.52 ലക്ഷം ലാൻഡ് പാഴ്‌സലുകൾ അളക്കുകയും 7.43ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. ഭൂമി കൈവശം വെച്ച് വരുന്നവർക്ക് കൃത്യമായ വിസ്തീർണം ഉറപ്പു വരുത്തുന്നതിനാണ് ഊന്നൽ. ഭൂ ഉടമകൾക്ക് കൺക്ലൂസീവ് ആയ ഉടമസ്ഥത ഉറപ്പു വരുത്തുന്നതിനായി ഒരു സെറ്റിൽമെന്റ് ആക്ട് കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഭൂരേഖ പരിപാലനത്തിൽ തുല്യനീതി നടപ്പാക്കാൻ കേരളത്തിന്റെ ശ്രമങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കും പ്രചോദനമാകട്ടെയെന്ന് മന്ത്രി പറഞ്ഞു.
ജൂൺ 25 ന് നിശാഗന്ധിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺക്‌ളേവ് ഉദ്ഘാടനം ചെയ്തത്. ഇതിനോടനുബന്ധിച്ച് ജൂൺ 26, 27 തിയതികളിലായി ഉദയ സമുദ്ര ബീച്ച് ഹോട്ടലിൽ നടന്ന കോൺക്ലേവിന്റെ ചർച്ചകളിൽ ഹിമാചൽ പ്രദേശിലെ റവന്യു വകുപ്പ് മന്ത്രിയുൾപ്പെടെ 22 സംസ്ഥാനങ്ങളിൽ നിന്നും /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളും പങ്കെടുത്തു. ലാൻഡ് റിസോഴ്‌സസ് വകുപ്പ്, സർവേ ഓഫ് ഇന്ത്യ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
എല്ലാ സംസ്ഥാനങ്ങൾക്കും ഭൂരേഖ പരിപാലനത്തിൽ കേരളം മാതൃകയാണെന്നും മറ്റു സംസ്ഥാനങ്ങൾ ഭൂരേഖാപരിപാലനത്തിൽ കേരളത്തെ പിന്തുടരണമെന്നും കോൺക്ലെവിനെ അഭിസംബോധന ചെയ്ത ഹിമാചൽ പ്രദേശ് റവന്യു മന്ത്രി ജഗത് സിംഗ് നെഗി പറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.
റവന്യു സെക്രട്ടറി എം. ജി രാജമാണിക്യം, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിജു കെ, ലാൻഡ് റവന്യു കമ്മീഷണർ മുഹമ്മദ് സഫീറുള്ള, സർവേയർ ജനറൽ ഓഫ് ഇന്ത്യ ഹിതേഷ് കുമാർ മക്വാന തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചതായും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.