* എല്ലാം മേഖലയിലും മിനിമം വേതനം പുതുക്കി നിശ്ചയിക്കും
സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പുന:സംഘടന ഉടൻ നടപ്പാക്കുമെന്ന്  തൊഴിൽ നൈപുണ്യം  വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഗസ്റ്റ് ഹൗസിൽ ട്രേഡ് യൂണിയൻ സംഘടനാ പ്രതിനിധികളുടെ സംസ്ഥാനതല യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ കേരളത്തിൽ 16 ക്ഷേമനിധി ബോർഡുകളാണ് പ്രവർത്തിക്കുന്നത്. ഇതിനെ ലയിപ്പിച്ച് ഒമ്പതാക്കി മാറ്റും. ഭരണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം എല്ലാം ക്ഷേമനിധി ബോർഡുകൾ വഴിയുമുള്ള തൊഴിലാളി ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടി. തൊഴിലാളി യൂണിയനുകൾ ഇതിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
   എൺപത് മേഖലകളിൽ 26 എണ്ണത്തിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കും. മറ്റ് മേഖലകൾ പരിശോധിച്ച് സാധ്യമായിടത്ത് പടിപടിയായി ഈ പരിഷ്‌കരണം കൊണ്ടുവരും. 13 മേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ അവാർഡ് നൽകും. ലേബർ കമ്മീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമാക്കും.
   ജില്ലാ ലേബർ ഓഫീസുകൾ മാതൃകാ ജനസേവന കേന്ദ്രങ്ങളായി മാറ്റാൻ നടപടിയെടുക്കുന്നതിനൊപ്പം തൊഴിലാളികളുടെ ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുന്നുണ്ടോയെന്ന് കൃത്യമായ പരിശോധന നടത്തും.
പ്ലാന്റേഷൻ മേഖലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക നയം നടപ്പാക്കും. അടച്ചുപൂട്ടിയ തോട്ടങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും. അതിന്റെ ഭാഗമായി മാനേജ്‌മെന്റുകളുമായി ചർച്ച നടത്തി. ഏകദേശ ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോണക്കാട് എസ്റ്റേറ്റ് തുറന്നു പ്രവർത്തിപ്പിക്കും. തൊഴിലാളി-ഉടമ ബന്ധം മെച്ചപ്പെടുത്തുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്.
അബ്കാരി നിയമം ഭേദഗതി വരുത്തുന്നതിന് എല്ലാ ട്രേഡ് യൂണിയൻ ഭാരവാഹികളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ടോഡി ബോർഡ് രൂപീകരിക്കുന്നതും പരിഗണനയിലാണ്. പുതുതായി നടപ്പാക്കാൻ പോകുന്ന പരിഷ്‌കാരങ്ങൾക്ക് ട്രേഡ് യൂണിയൻ പ്രതിനിധികളെല്ലാം പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായും മന്ത്രി പറഞ്ഞു.