വയനാട്: പനന്തറ പാലം പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിനു സമർപ്പിച്ചു. വൈകിട്ട് നാലിന് മാനന്തവാടി പേരിയ പനന്തറ പാലത്തിലെത്തിയ മന്ത്രി നാട മുറിച്ച് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുടങ്ങിക്കിടക്കുന്ന വികസന പ്രവൃത്തികളടക്കം പൂർത്തിയാക്കി നാടിന്റെ നന്മയ്ക്കായി സമർപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നു തുടർന്നു നടന്ന പൊതുപരിപാടിയിൽ മന്ത്രി പറഞ്ഞു. നാലു മീറ്ററിൽ കൂടുതൽ വീതിയുള്ള ജില്ലയിലെ എല്ലാ ഗ്രാമ-നഗര റോഡുകളും ആധൂനിക രീതിയിൽ വികസിപ്പിക്കുന്നതിനായി പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു.
മാനന്തവാടി നിയോജകമണ്ഡലത്തിലെ കബനി നദിയുടെ കൈവഴിയായ പേര്യ പുഴയ്ക്ക് കുറുകെയാണ് 3.54 കോടി രൂപ ചെലവിൽ പാലം നിർമ്മിച്ചിരിക്കുന്നത്. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളെയും 22-ാം വാർഡിനേയും ബന്ധിപ്പിച്ചു കൊണ്ടാണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി 2016ൽ ആരംഭിച്ചത്. 22.32 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലും ഇരുവശങ്ങളിലും നടപ്പാതയോടു കൂടി ഒറ്റ സ്പാനായിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. അടിത്തറ ഒരു മീറ്റർ വ്യാസമുള്ള 16 പൈലുകളോടു കൂടി ബലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സംരക്ഷണ ഭിത്തികളും ഇരുവശങ്ങളിലും 590 മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.
പരിപാടിയിൽ ഒ.ആർ. കേളു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എ. പ്രഭാകരൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ അനീഷാ സുരേന്ദ്രൻ, പൊതുമരാമത്ത് സുപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
