വാർധക്യത്തിലുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും ഈ വിഷയത്തിൽ സാമൂഹ്യജാഗ്രത ഉണ്ടാകണമെന്നും വനിത കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം.

കുടുംബ പ്രശ്നങ്ങൾ, ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കം, സ്വത്ത് തർക്കം തുടങ്ങിയ കേസുകളാണ് അദാലത്തില്‍ കൂടുതലായെത്തിയത്. ഭർത്താവ് മരിച്ച സ്ത്രീയുടെ വസ്തുവിന്റെ അടിസ്ഥാന രേഖകൾ ഭർത്താവിന്റെ അടുത്ത ബന്ധു കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസും കമ്മിഷൻ പരിഗണിച്ചു. ആകെ പരിഗണിച്ച 60 പരാതികളിൽ 19 എണ്ണം തീർപ്പാക്കി. എട്ട് പരാതികളിൽ പൊലീസ് റിപ്പോർട്ടും രണ്ട് പരാതികളിൽ ആർഡിഒ റിപ്പോർട്ടും തേടി. 31 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.

അദാലത്തിൽ അഡ്വ. ജിനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസലർമാരായ അഞ്ജന വിവേക്, ആതിര, വനിതാ സെൽ പൊലീസ് ഉദ്യോഗസ്ഥർ, വനിതാ കമ്മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.