അധ്യാപകരുടെ സാമൂഹിക ഉത്തരവാദിത്വം വളരെ വലുതാണെന്ന് വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അറിവ് പകരുക എന്നതിലുപരി, വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത കഴിവുകള്‍ തിരിച്ചറിഞ്ഞ്, അവരുടെ സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ട ചുമതല അധ്യാപകര്‍ക്കുണ്ട്. അധ്യാപകര്‍ കക്ഷികളായിട്ടുള്ള പരാതികള്‍ കമ്മീഷന് മുന്നില്‍ വരുമ്പോള്‍ അത് കുട്ടികളുടെ പഠനസമയം നഷ്ടപ്പെടുത്താന്‍ കാരണമാകും. ഇത്തരം വിഷയങ്ങള്‍ കഴിവതും ഒത്തുതീര്‍പ്പാക്കേണ്ടതും, കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കേണ്ടതും പ്രധാനമാണ്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യങ്ങളില്‍ മാത്രം സ്‌കൂള്‍ മാനേജ്മെന്റുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാകുമെന്നും കമ്മീഷന്‍ അംഗം കൂട്ടിച്ചേര്‍ത്തു.

43 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ഏഴ് കേസുകള്‍ തീര്‍പ്പാക്കി. 12 കേസുകളില്‍ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് തേടി. 24 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്വ. ഷീബ, ഫാമിലി കൗണ്‍സിലര്‍മാരായ ഡിബിംള്‍, സ്റ്റെഫി, വിമണ്‍ സെല്‍ ഓഫീസര്‍മാരായ യാസ്മിന ബാനു, അനിത തുടങ്ങിയവര്‍ പങ്കെടുത്തു.