നാദാപുരം ചിറ്റാരി-കണ്ടിവാതുക്കൽ പുതിയ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇത് നിറവേറ്റുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട ഹൈവേകൾക്കൊപ്പം മലയോര, ഗ്രാമീണ മേഖലകളിലെ റോഡുകളും സ്കൂളുകൾ, അംഗനവാടികൾ, മൈതാനങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും നവീകരിക്കുന്നതിന്റെ പ്രവർത്തികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വികസനമാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാദാപുരം മണ്ഡലത്തിലെ നെടുംപറമ്പ് ചിറ്റാരി മുതൽ കണ്ടിവാതുക്കൽ വരെ രണ്ട് കോടി രൂപ ചെലവിലാണ് പുതിയ റോഡ് നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. മൂന്ന് മീറ്റർ വീതിയിൽ അത്യാവശ്യ ഭാഗങ്ങളിൽ ഓവുചാൽ, ഐറിഷ് ഡ്രെയിൻ, കരിങ്കൽ സംരക്ഷണഭിത്തി, റോഡ് സുരക്ഷാ ബോർഡുകൾ എന്നിവ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുക. ചിറ്റാരി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഇ കെ വിജയൻ എം എൽ അധ്യക്ഷനായി.