16-ാം ലോകസഭയിലെ എം.പി.മാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ 26.70 കോടി രൂപയുടെ പദ്ധതികള്‍ക്കു ഭരണാനുമതി നല്‍കിയതായി പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസനനിധി അവലോകന യോഗം വിലയിരുത്തി. എം.പി. നിര്‍ദ്ദേശിച്ച 496 പദ്ധതികളില്‍ 407 പ്രവര്‍ത്തികള്‍ക്ക് ഇതിനകം അനുമതി നല്‍കിയതായും 251 പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായും 156 പ്രവര്‍ത്തികളുടെ നിര്‍വഹണം നടന്നു വരുന്നതായും യോഗം വിലയിരുത്തി. ഇതില്‍ 3.8 കോടി രൂപയുടെ പ്രവര്‍ത്തികള്‍ പട്ടികജാതി, പട്ടികവര്‍ഗ മേഖലകളിലാണ് അനുവദിച്ചത്. ഇതുവരെ ആകെ 15.15 കോടി രൂപ ചെലവഴിച്ചു.

ജില്ലയില്‍ 71 റോഡ് പ്രവര്‍ത്തികളും, സ്‌കൂളുകള്‍ക്കും വായനശാലകള്‍ക്കുമായി 36 കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികളും, 27 സ്‌കൂളുകള്‍ക്കു വാഹനവും, 86 സ്‌കൂളുകള്‍ക്കു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, പട്ടിക ജാതി പട്ടിക വര്‍ഗ മേഖലകളില്‍ 44 പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിര്‍വഹണം നടന്നുവരുന്ന പ്രവര്‍ത്തികള്‍ക്കു ലഭിക്കുവാനുള്ള തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നും അടിയന്തരമായി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചതായി എം പി യോഗത്തില്‍ അറിയിച്ചു. പൂര്‍ത്തിയായ പ്രവര്‍ത്തികളുടെ ബില്ലുകള്‍ അടിയന്തരമായി തയാറാക്കി നല്‍കുന്നതിനും പട്ടിക ജാതി-പട്ടിക വര്‍ഗ മേഖലകളില്‍ എം.പി നിര്‍ദ്ദേശിച്ച പദ്ധതികളുടെ എസ്റ്റിമേറ്റ് മുന്‍ഗണനാടിസ്ഥാനത്തില്‍ തയാറാക്കി നല്‍കുന്നതിനും കുടിവെള്ള പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കി പ്രാവര്‍ത്തികമാക്കാനും യോഗം നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് എം.പി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി എം.പി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്നതില്‍ ഉല്‍സാഹിച്ച എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരെയും എം.പി. അഭിനന്ദിച്ചു. 2019 മാര്‍ച്ച് മാസത്തോടെ 100 ശതമാനം പുരോഗതി കൈവരിക്കാനാണു ശ്രമമെന്ന് എം.പി. പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്. ഫൈനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ എന്നിവരും വിവിധ നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.