ശരണബാല്യം പദ്ധതിയുടെ ജോയിന്റ് ഡ്രൈവിന്റെ ഭാഗമായി പാണ്ടിക്കാട് ബസ് സറ്റാന്‍ഡ് പരിസരത്ത് ബാലവേല, ബാലഭിക്ഷാടനം എന്നിവയില്ലെന്നു ഉറപ്പുവരുത്താന്‍ പരിശോധന നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ റെസ്‌ക്യൂ ഓഫീസര്‍ പി.എം. ആതിരയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാപാരസ്ഥാപനങ്ങള്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ബാലവേല, കൗമാരത്തൊഴില്‍ എന്നീ സാഹചര്യത്തില്‍ കുട്ടികള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കുട്ടികള്‍ അല്ലായെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ജോലിക്ക് എടുക്കുവാന്‍ പാടുള്ളൂവെന്നും ഇവരുടെ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

ബാല- കൗമാരത്തൊഴില്‍ നിരോധനവും നിയന്ത്രണവും നിയമം 1986 പ്രകാരം കുട്ടികളെ ജോലിക്ക് എടുക്കുന്നതും കൗമാരപ്രായക്കാരെ അപകടകരമായ സാഹചര്യങ്ങളില്‍ ജോലിക്ക് എടുക്കുന്നതും ശിക്ഷാര്‍ഹമാണ്. കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ കാണുകയാണെങ്കില്‍ വിവരമറിയിക്കണം. ബാലവേല സംബന്ധിച്ച വിവരം അറിയിക്കുന്നതിന് പോസ്റ്ററുകള്‍ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ചിട്ടുണ്ട്. ഫോണ്‍- 0483-2978888.