പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന സന്ദേശവുമായി സംസ്ഥാന വനം വകുപ്പ്
ആലപ്പുഴ:സംസ്ഥാന വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തേക്കടിയിലെ പെരിയാർ കടുവ സങ്കേതത്തിൽ നിന്നുമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ ലിയോ തെർട്ടീന്ത് സ്‌കൂളിൽ പ്രത്യേക സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിലെ കടുവകളെ എങ്ങനെയാണ് നിരീക്ഷിച്ചു വരുന്നതെന്നും,അവയുടെ എണ്ണം തിട്ടപ്പെടുത്തുന്നത് എപ്രകാരമാണെന്നുമൊക്കെ സ്റ്റാളിൽ ഉദ്യോഗസ്ഥർ സന്ദർശകർക്ക് വിശദീകരിക്കും.വളരെയേറെ ഉത്സാഹത്തോടെയാണ് കുട്ടികളും മറ്റ് സന്ദർശകരും സ്റ്റാളിലേക്ക് എത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കടുവകളെ കുറിച്ചുള്ള വിശദീകരണൾക്ക് പുറമേ പ്രകൃതിയെ എങ്ങനെയാണ് പരിപാലിക്കേണ്ടതെന്നും പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കാമെന്നതടക്കമുള്ള വിശദീകരണവും സ്റ്റാളിൽ നൽകുന്നുണ്ട്. പ്രകൃതി സൗഹൃദ സന്ദേശങ്ങൾ ആലേഖനം ചെയ്ത വനം വകുപ്പിന്റെ ടീ-ഷർട്ടുകളും,ജാക്കറ്റുകളും,കാട്ടുതേൻ അടക്കമുള്ള കാട്ടിലെ വിഭവങ്ങളും സ്റ്റാളിൽ നിന്നും സന്ദർശകർക്ക് ലഭ്യമാവും.കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടക്കം കലോത്സവ വേദിയിലെത്തുന്ന നിരവധി പേരാണ് വനം വകുപ്പിന്റെ സ്റ്റാൾ സന്ദർശിച്ച് മടങ്ങുന്നത്.
വേദികളിൽ നിന്നും വേദികളിലേക്കെത്താൻ സൗഹൃദ ഓട്ടോ
ആലപ്പുഴ: സംസ്ഥാന കലോത്സവം വിവിധ വേദികളിലായി പൊടി പൊടിക്കുമ്പോൾ വേദികളിൽ നിന്നും വേദികളിലേക്ക് ഓടിയെത്താൻ സംഘാടക സമിതി ഒരുക്കിയ സ്‌കൂൾ ബസുകൾക്ക് പുറമേ സൗഹൃദ ഓട്ടോ റിക്ഷകളും. മത്സരാർത്ഥികളെ കുറഞ്ഞ ചെലവിൽ ഒരു വേദിയിൽ നിന്നും മറ്റുള്ള വേദികളിലേക്ക് എത്തിക്കുക എന്നതാണ് സൗഹൃദ ഓട്ടോകൾ വഴി ലക്ഷ്യമിടുന്നത്. സൗഹൃദ ഓട്ടോകൾക്ക് പുറമേ ഇരുപത്തഞ്ചോളം സ്‌കൂൾ ബസുകളും മത്സരാർത്ഥികളുടെ സൗകര്യത്തിനായി ഒരുക്കിയിട്ടുണ്ട്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്. 30 വേദികളിലായാണ് കലോത്സവവും നാലിടത്തായി ഭക്ഷണ വിതരണവും നടത്തുമ്പോൾ ഇത്തരത്തിൽ ഒരു പദ്ധതിക്ക് രൂപം നൽകിയത് വിവിധ ജില്ലകളിൽ നിന്നെത്തുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
വേദിനിറഞ്ഞാടി കുച്ചുപ്പുടി നർത്തകർ
ആലപ്പുഴ : കലോൽസവത്തിന്റെ പ്രധാന വേദിയായ ലിയോ തേർട്ടീന്തിലെ ഒന്നാം നമ്പർ വേദിയായ ഉത്തരാസ്വയംവരത്തിൽ രണ്ടാം ദിനം നിറഞ്ഞാടി കുച്ചുപ്പുടി നർത്തകർ. രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ സാന്നിധ്യത്താലും ഉത്തരാസ്വയംവരം വേദി ധന്യമായിരുന്നു. മത്സാർത്ഥികൾ വൈകിയെത്തിയതിനാൽ ഒന്നര മണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിന് കാണികൾ നൽകിയ പിന്തുണയും വളരെ വലുതായിരുന്നു. സംഗീതവും, നൃത്തവും, നാടകവും കൂടി യോജിപ്പിച്ച മനോഹരമായ ഈ നിർത്തകലയിൽ 27 മത്സരങ്ങളാണ് നടന്നത്. അതിൽ 13 അപ്പീൽ മത്സരവും.
കൃഷ്ണലീല, മഹിഷാസുരമർദനവുമോക്കെയായി വേദിയിൽ ഉത്സവം തന്നെയായിരുന്നു.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ക്ഷേത്രങ്ങൾക്കകത്ത് ദേവദാസികൾ നൃത്തം ചെയ്തപ്പോൾ, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാർ അവരുടേതായ നാട്യാമേളനാടകങ്ങൾ അവതരിപ്പിക്കുകയും പിന്നീടത് ഭാഗവതമേള നാടകങ്ങൾ എന്ന രീതിയിൽ പ്രചരിക്കപ്പെടുകയുമായിരുന്നു. മേള നാടകങ്ങളുടെ പരിഷ്‌കരിച്ച നൃത്തരൂപമാണ് കുച്ചുപ്പുടിയായി മാറിയത്. വെമ്പട്ടി ചിന്നസത്യത്തെപ്പൊലുള്ള നാട്യാചാര്യന്മാരുടെ ശ്രമഫലമായാണ് കുച്ചിപ്പുടി ഒരു നൃത്ത കലാരൂപമായി അവതരിക്കപ്പെട്ടത്. നാലുമണിയോടെയാണ് കുച്ചുപ്പുടി മത്സരത്തിന് അവസാനമായത്.
മാതാവും പിതാവും ദൈവതുല്യരെന്ന സന്ദേശവുമായി ഗാന്ധിഭവൻ അന്തേവാസികൾ
അതിഥ്യമരുളി മന്ത്രി പി. തിലോത്തമൻ
ആലപ്പുഴ: മാതാവും പിതാവും ദൈവ തുല്യാരണെന്നും അവരെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണെന്നുമുള്ള സന്ദേശം വിളിച്ചോതി ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ ഒരുപറ്റം അന്തേവാസികൾ സംസ്ഥാന സ്‌കൂൾ കലോത്സവം കാണാനെത്തി.. മാതാപിതാക്കളുടെ വാർധക്യകാലത്ത് അവരെ ഉപേക്ഷിക്കരുതെന്നും അവരെ സംരംക്ഷിണമെന്ന സന്ദേശം കുട്ടികളിലേക്ക് നേരിട്ട് പകരനാണ് ഈ അമ്മമാർ ഇവിടെ വന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ലിയോ തേർട്ടീനിലെത്തിയ അമ്മമാരെ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ആദരിച്ചു.
മാതാവും പിതാവും ഗുരുവം ദൈവമാണ് എന്ന പ്ലക്ക് കാർഡുമായി എത്തിയ ഇവരെ കരഘോഷത്തോടെയാണ് വേദിയിൽ ഉണ്ടായിരുന്നവർ സ്വീകരിച്ചത്. കലോത്സവ വാർത്തകൾ കണ്ടപ്പോഴാണ് നേരിട്ട് കലാ മത്സരങ്ങൾ കാണണമെന്നും വിദ്യാർത്ഥികൾക്കൊപ്പം സംവദിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. 24 അന്തേവാസികളാണ് ഇവിടെയുള്ളത്. ഇതിൽ 18 പേർ കലാമത്സരങ്ങൾ കാണാനായെത്തി. മാസത്തിലൊരിക്കൽ മാനസിക ഉല്ലാസത്തിനായി ഇത്തരത്തിൽ ഇവരെ പുറത്ത് കൊണ്ടുപോകാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ കലോത്സവ വേദിയിലും എത്തിയത്. ഇവിടെയെത്തിയ അമ്മമാർ തങ്ങളുടെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു.
മാതാപിതാക്കളെ പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയരുത്’ എന്ന സന്ദേശം വിദ്യാർഥികളിലേക്ക് പകർന്നു നൽകാനായി ഗാന്ധിഭവൻ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ ഗുരുവന്ദനം എന്ന പരിപാടി തുടങ്ങുകയാണ്. ഇത് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ അവതരിപ്പിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുമതിയും കിട്ടിയിട്ടുണ്ട്.
ഗാന്ധിഭവൻ സ്നേഹ വീടിന്റെ ഡയറക്ടർ ഷമീറിനൊപ്പമാണ് ഇവർ കലോത്സവ വേദിയിലെത്തിയത്.
കലോത്സവ വേദിയിൽ ജൈവ കൃഷിയുടെ പ്രാധാന്യം വിളിച്ചോതി കുടുംബശ്രീ
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവം ജില്ലയിൽ നടക്കുമ്പോൾ ജൈവ കൃഷിയും അതിലൂടെയുണ്ടാകുന്ന ഗുണങ്ങളേയും കുറിച്ചുള്ള ബോധവത്ക്കരണവുമായി കുടുംബശ്രീ പ്രവർത്തകർ. മഹിള കിസാൻ സ്ശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായുള്ള ‘ജൈവ കൃഷിയിലൂടെ ഭക്ഷ്യസുരക്ഷ’ എന്ന ആശയം പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ജൈവ കൃഷി രീതികൾ, ജൈവ വളം നിർമ്മാണം, ജൈവ കീടനാശിനികൾ, എന്നിവയുടെ ഉപയോഗം, നിർമ്മാണം എന്നിവ വിശദീകരിക്കുന്ന ബുക്ക് ലെറ്റുകൾ സഹിതമുള്ള ബോധവത്ക്കരണമാണ് ഹെൽപ് ഡെസ്‌കുകൾ വഴി നൽകി വരുന്നത്.
ജൈവ കൃഷിയുടെ പ്രാധാന്യം ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കുന്നതിലൂടെ ആരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്നതാണ് കലോത്സവ വേദിയിലെ ഹെൽപ് ഡെസ്‌കിന്റെ ഉദ്ദേശ്യം. സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ബ്ലോക്ക് തലത്തിൽ ബ്ലോക്ക് കോ- ഓർഡിനേറ്റർമാരും പഞ്ചായത്ത് തലത്തിൽ ക്ലസ്റ്റർ തല കോ ഓർഡിനേറ്റർമാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
വൈകല്യങ്ങളെ തോൽപ്പിച്ച് കോഴിക്കോട് നിന്ന് കലോത്സവം കാണാൻ മുഹമ്മദ് ആസിം എത്തി
ആലപ്പുഴ: തൊണ്ണൂറു ശതമാനം ഭിന്നശേഷിയായിട്ടും സംസ്ഥാന സ്‌കൂൾ കലോത്സം കാണാനായി കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് ആസിം എത്തി. കലോത്സവത്തിന്റെ പ്രധാന വേദിയായ ലിയോ തേർട്ടിൻതിലെത്തിയ ആസിമിനെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്നേഹത്തോടെ എടുത്തുയർത്തി. 12 വയസ്സുകാരനായ ആസിമിന്റേത് 90 ശതമാനവും ഭിന്നശേഷിയുള്ള ശരീരമാണ്. യൂണിസെഫിന്റെ ചൈൽഡ് അച്ഛീവർ അവാർഡ്, ഉജ്ജ്വല ബാല്യ പുരസ്‌കാരം, ഇൻസ്പയർ ഇന്ത്യ അവാർഡ് ജേതാവുമാണ് ആസിം. ശാരീരിക വൈഷമ്യങ്ങൾ ഉണ്ടെങ്കിലും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമാണ് ആസിം. ഇത്തരത്തിലുള്ളവർ വീട്ടിൽ ഒതുങ്ങി കൂടേണ്ടവരല്ലെന്നും പൊതുജന മധ്യത്തിൽ ഇറങ്ങി പ്രവർത്തിക്കണമെന്നാണ് ആസിമിന്റെ പക്ഷം. ഇതിന്റെ ഭാഗമായാണ് ഇന്നലെ കലോത്സവ വേദിയിൽ എത്തിയതും. കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ സയീദ്-ജംഷീന ദമ്പതികളുടെ മൂത്ത മകനാണ് ആസിം.