കേരളത്തിന്റെ സമസ്ത മേഖലകളേയും ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം നവകേരള നിര്‍മ്മിതിക്ക് വേഗം കൂട്ടുന്ന വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിന് ജനകീയ മുഖം കൈവന്നിട്ടുണ്ട്.

ജില്ലയെ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ താരതമ്യേന കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ജില്ലാ പഞ്ചായത്ത് തലത്തില്‍ പ്രത്യേക വികസന ഫണ്ട് അനുവദിച്ചത് നേട്ടമാണ്. വയനാട് വികസന പാക്കേജിന് അഞ്ച് കോടി രൂപ വര്‍ദ്ധിപ്പിച്ച് 80 കോടി അനുവദിച്ചത് വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

വയനാട് വികസന പാക്കേജിലെ പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ റോഡുകള്‍, പാലം നിര്‍മ്മാണത്തിനായി 21.5 കോടിയും ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ ആണ്‍ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നാല് കോടിയും അനുവദിച്ചത് സമാനതകളില്ലാത്ത നേട്ടമാണ്. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി ജില്ലയുടെ വികസന മുന്നേറ്റം അതിവേഗം നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.