ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സ്പര്‍ശ് – കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പെയിന്‍ ആരംഭിച്ചു. കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധന, ശാസ്ത്രീയ ചികിത്സ ഉറപ്പാക്കല്‍, പകര്‍ച്ചാ സാധ്യതകള്‍ ഇല്ലാതാക്കല്‍, കുഷ്ഠ രോഗ ബാധിതരോടുള്ള വിവേചനങ്ങള്‍ അവസാനിപ്പിച്ച് സാമൂഹ്യ പിന്തുണ ഉറപ്പാക്കുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യം. വിവേചനം അവസാനിപ്പിക്കുക, അന്തസ് ഉറപ്പാക്കുക എന്ന സന്ദേശത്തോടെ കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി ഫെബ്രുവരി 13 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പെയിനാണ് സ്പര്‍ശ്. ജില്ലയില്‍ 17 കുഷ്ഠരോഗബാധിതരാണുള്ളത്, ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍ നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജ മഗേഷ് അധ്യക്ഷയായ പരിപാടിയില്‍ ലെപ്രസി ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, പാക്കം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രേംസുലജ ലത, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി. എം ഫസല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശിവദാസന്‍, വാര്‍ഡ് അംഗം പി.ബി മിനി, ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജന്‍, പ്രധാനാധ്യാപകന്‍ പി.ആര്‍ സുരേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനേഷ് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.