ഏറെക്കാലമായുള്ള നാടിന്റെ ആഗ്രഹമാണ് വടക്കേപ്പുഴ ടൂറിസം പദ്ധതി നടപ്പാക്കിയതിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുളമാവില്‍ വടക്കേപ്പുഴ ടൂറിസം പദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് സ്വീകാര്യമായ ഒരു ടൂറിസം പദ്ധതി നാടിന് അനിവാര്യമാണ്. ഇതിന് അനുബന്ധമായി പദ്ധതികള്‍ വികസിപ്പിച്ച് ഈ നാട്ടില്‍വലിയ തോതിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടണം. മൂലമറ്റം പവര്‍ ഹൗസ് സ്ഥാപിതമായിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയായി. വലിയ തോതിലുള്ള ആഘോഷമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. 16 ന് മൂന്ന് മണിക്ക് ഇതിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം മൂലമറ്റം സര്‍ക്ക്യൂട്ട് ഹൗസില്‍ ചേരും. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ മൂലമറ്റം പവര്‍ ഹൗസ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരെയും ഓര്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

തൊടുപുഴ തേക്കടി റോഡില്‍ കുളമാവ് ഡാമിന് സമീപം വൈദ്യുതി ഉല്‍പ്പാദനത്തിന് ജലം ശേഖരിക്കുന്ന തടാകമാണ് വടക്കേപ്പുഴ ജലാശയം. ഇവിടെ യന്ത്രരഹിത, പ്രകൃതി സൗഹൃദമായ കയാക്കിംഗ്, കുട്ടവഞ്ചി, കനോയിംഗ് തുടങ്ങിയ ജലവിനോദങ്ങളാണ് ആരംഭിച്ചത്. പദ്ധതി നാടിന് സമര്‍പ്പിച്ച ശേഷം മന്ത്രി റോഷി അഗസ്റ്റിന്‍ ജലാശയത്തില്‍ കുട്ടവഞ്ചി സവാരി നടത്തി.

അറക്കുളം ഗ്രമാപഞ്ചായത്തംഗം സ്മിത സാമുവല്‍ അധ്യക്ഷത വഹിച്ചു. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍.മീണ, കെ.എസ്.ഇ.ബി. ജനറേഷന്‍ സിവില്‍, ഇലക്ട്രിക്കല്‍ ആന്റ് റീസ് ഡയറക്ടര്‍ ജി. സജീവ്്, അറക്കുളം ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ സൈമണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മാത്യു സെബാസ്റ്റിയന്‍, സ്റ്റീഫന്‍ ജോര്‍ജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുശീല ഗോപി, ബിജു ജോസഫ്, പി.ഡി സുമോന്‍, ആശാമോള്‍ കെ. കെ, കെ. എസ്. ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.