വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ജര്‍മന്‍ നിര്‍മ്മിത എഫ്.സി.ടി ഐസ്ട്രീം മോഡല്‍ സി.ടി സ്‌കാന്‍ എത്തിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ നാല് കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക ജര്‍മ്മന്‍ നിര്‍മ്മിത സി.ടി സ്‌കാന്‍ മെഷിന്‍ മെഡിക്കല്‍ കോളെജിലെത്തിച്ചത്. ശേഷിക്കുന്ന തുക അനുബന്ധ ഉപകരണങ്ങള്‍ക്കായി വിനിയോഗിക്കും. പഴയ സി.ടി റൂം നവീകരിച്ച് പുതിയ സി.ടി സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കും. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന സി.ടി യൂണിറ്റിന് നാല് സ്ലൈസാണുള്ളത്, 64 സ്ലൈസുകളുള്ള പുതിയ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതോടെ പരിശോധന ഫലങ്ങള്‍ വേഗത്തില്‍ കൂടുതല്‍ വിശദമായും കൃത്യതയോടെയും ലഭ്യമാകും.

മെഡിക്കല്‍ കോളെജിലെ സി.ടി സ്‌ക്കാന്‍ പ്രവര്‍ത്തനരഹിതമായത് അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സയ്ക്ക എത്തുന്ന രോഗികള്‍ക്ക് പ്രതിസന്ധി സൃഷ്ട്ടിച്ചിരുന്നു. ആശുപത്രയില്‍ സി.ടി സ്‌കാന്‍ നിലച്ചതിനെ തുടര്‍ന്ന് രോഗികളെ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ എത്തിച്ചായിരുന്നു പരിശോധനങ്ങള്‍ നടത്തിയിരുന്നത്. മെഡിക്കല്‍ കോളെജിലെത്തിച്ച സി.ടി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു വിലയിരുത്തി. പുതിയ സി.ടി സ്‌കാന്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു.