ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ സംസ്ഥാനത്ത് ആരംഭിക്കുന്ന 100 ഏബിൾ പോയിന്റ് പദ്ധതിയുടെ ആദ്യ ഔട്ട്‌ലെറ്റ് എറണാകുളം ജില്ലയിലെ കാക്കനാട് ഗാന്ധി പാർക്കിന് സമീപം സജ്ജമായാതായി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ആദ്യത്തെ, ഭിന്നശേഷിക്കാർ മാത്രം പ്രവർത്തിപ്പിക്കുന്ന ഇൻക്ലൂസീവ് ക്ലൗഡ് കിച്ചൺ ഈ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിലുള്ള ആദ്യ ‘ഇടം’ ഏബിൾ പോയിന്റ് ഈ മാസം തന്നെ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയിൽ പ്രത്യേക താത്പര്യമെടുത്താണ് ഇന്ത്യയിലാദ്യമായി ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും വേണ്ടി ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് എന്ന പദ്ധതിയ്ക്ക് കീഴിൽ ഏബിൾ പോയിന്റ് എന്ന പേരിൽ ഓരോ യൂണിറ്റും സ്ഥാപിക്കുന്നതുവഴി ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക ഉൾച്ചേർക്കലും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാനാകും.
ഖാദി ബോർഡുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, സ്ത്രീകൾ നയിക്കുന്ന കുടിൽ വ്യവസായങ്ങൾ എന്നിവയ്ക്കായുള്ള സുസ്ഥിര വിപണി ശൃംഖല ഇതുവഴി സൃഷ്ടിക്കാൻ സാധിക്കും. ജനസാന്ദ്രതയുള്ള സ്ഥലങ്ങൾ, ജില്ലാ ഭരണകൂട കേന്ദ്രങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ല, താലൂക്ക് ആശുപത്രി പരിസരങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ‘ഏബിൾ പോയിന്റ്’ വിൽപ്പനശാലകൾക്കായി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രമുഖ ആരാധനാലയ പരിസരങ്ങളിലും സമാനമായ യൂണിറ്റുകൾ ഇതിന് തുടർച്ചയായി ആരംഭിക്കും.
പ്രതിമാസം 15000 രൂപയിൽ കുറയാത്ത വേതനം ഗുണഭോക്താക്കൾക്ക് ഉറപ്പാക്കും വിധമാണ് ഓരോ ഏബിൾ പോയിന്റുകളും ആസൂത്രണം ചെയ്തിട്ടുള്ളത്. ഗുണഭോക്താക്കളെ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കണ്ടെത്തും. ഇവർക്ക് പരിശീലനം ബന്ധപ്പെട്ട സർക്കാർ ഏജൻസികളും എൻജിഒകളും വഴി നൽകും. കസ്റ്റമർ സർവീസ്, വിൽപ്പന തന്ത്രങ്ങൾ, ഉൽപ്പന്ന പരിജ്ഞാനം, ഇൻവെന്ററി മാനേജ്‌മെന്റ് എന്നിവയില്ലെല്ലാം ഇവർക്ക് മികച്ച പരിശീലനം ഉറപ്പാക്കും. വിവിധ കമ്പനികളിൽ നിന്നും എൻജിഒകളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിക്കുന്ന സ്‌പോൺസർഷിപ്പുകളും ഏബിൾ പോയിന്റ് യൂണിറ്റുകൾ നിർമ്മിക്കാൻ ഉപയുക്തമാക്കും.
ഭക്ഷണ നിർമ്മാണം, പാക്കിംഗ്, ഓർഡർ മാനേജ്‌മെന്റ്, വിതരണം എന്നിവയുൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഭിന്നശേഷിക്കാർക്ക് പരിശീലനവും തൊഴിൽ അവസരവും നൽകിക്കൊണ്ടാണ് കാക്കനാട് ഏബിൾ പോയന്റിന്റെ ഭാഗമായി ഭിന്നശേഷിക്കാർ മാത്രം പ്രവർത്തിക്കുന്ന ഇൻക്ലൂസീവ് ക്ലൗഡ് കിച്ചൺ ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.
