പുനലൂര്‍ താലൂക്ക്തല പട്ടയമേളയില്‍ വിതരണം ചെയ്തത് 525 പട്ടയങ്ങള്‍. തെന്മല, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ കെ ഐ പി ലേബര്‍ ഉന്നതി, ആയിരനല്ലൂര്‍ വില്ലേജിലെ മരോട്ടിത്തടം, തിങ്കള്‍കരിക്കം വില്ലേജിലെ അരിപ്പ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ നീറായ്‌ക്കോട് എന്നിവിടങ്ങളിലായാണ് അനുവദിച്ചത്.

അരിപ്പയില്‍ 266 പട്ടയങ്ങളാണ് വിതരണംചെയ്തത്. ഇതില്‍ 47 എസ്.ടി പട്ടയങ്ങളാണ്. 22 പേര്‍ക്ക് 20 സെന്റ് പുരയിടം, 10 സെന്റ് നിലം, മൂന്ന് പേര്‍ക്ക് 10 സെന്റ് നിലവും. 12 സെന്റ് വീതം 170 എസ്.സി പട്ടയങ്ങളും 10 സെന്റ് വീതം മറ്റുള്ളവര്‍ക്ക് 49 പട്ടയങ്ങളും ലഭ്യമാക്കി.

കെ ഐ പി ലേബര്‍ ഉന്നതിയില്‍ 200, അരിപ്പയില്‍ 266, മരോട്ടിത്തടത്തില്‍ 30, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 20, അറയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട്, അലയമണ്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്ന് വീതം പട്ടയങ്ങളാണ് നല്‍കിയത്. അഞ്ച് അകാല കൈമാറ്റ സാധൂകരണ പത്രികയും നല്‍കി.

ഉദ്ഘാടനവും പട്ടയവിതരണവും കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി മൈതാനത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷനായി. ഫോറസ്റ്റ് വില്ലേജുകള്‍ റവന്യൂ വില്ലേജുകളാക്കിയുള്ള ജില്ലാതല പ്രഖ്യാപനവും നടന്നു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എഡിഎം ജി നിര്‍മല്‍ കുമാര്‍, പുനലൂര്‍ ആര്‍ഡിഒ ജി സുരേഷ് ബാബു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജ്യോതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം സൈനബാ ബീവി, ആതിര പ്രവീണ്‍, ആനന്ദ്, ശോഭ, രമണി വിജയന്‍, തഹസില്‍ദാര്‍ അജിത് ജോയി, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.