വിശപ്പ്‌ രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മികച്ച നേട്ടമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി  റേഷന്‍ കടകള്‍വഴി  എത്തിച്ചതായും  പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ വ്യക്തമാക്കി.

പ്രതിമാസം 83 ലക്ഷം കുടുംബങ്ങള്‍ റേഷന്‍കടകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നു. ഉത്സവകാലത്ത് ആറ് കിലോ അരി മുന്‍ഗണന വിഭാഗക്കാര്‍ക്ക് നല്‍കി. 148 ഉന്നതികളില്‍ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്നു. ആറ് ലക്ഷം കുടുംബങ്ങള്‍ക്ക്  മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കി. പുതുതായി 66,000 കുടുംബങ്ങള്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് അഞ്ചോടെ അപേക്ഷ ലഭിച്ചവരില്‍ നിന്ന് അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും കാര്‍ഡുകള്‍ നല്‍കും.
2408 റേഷന്‍ കടകള്‍ കെ-സ്റ്റോറുകള്‍ ആക്കി മാറ്റി. ചെങ്ങറയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കും. സഞ്ചരിക്കുന്ന റേഷന്‍ കട സംവിധാനവും ഒരുക്കും. മാര്‍ച്ച് ഒന്നു മുതല്‍ വെളിച്ചെണ്ണയ്ക്ക് 20 രൂപ വിലകുറച്ച് 269 രൂപ നിരക്കില്‍ വിറ്റഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അധ്യക്ഷനായി. ഉത്സവകാലത്ത് പൊതുവിതരണകേന്ദ്രങ്ങളിലൂടെ ന്യായവിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.  പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അഡ്വ.എസ് വേണുഗോപാല്‍, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ്, പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭകുമാരി, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ഗോപിനാഥ്, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.മഞ്ജു, വാര്‍ഡംഗം അനസ് പടിഞ്ഞാറ്റേതില്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് സ്മിതാ ജോര്‍ജ്, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.