കാല്‍പ്പന്തിന്റെ വശ്യതയും വേഗവുമായി ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ല ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡും വയനാടും ഏറ്റുമുട്ടിയപ്പോള്‍ വിജയകിരീടം കാസര്‍ഗോഡിന് ലഭിച്ചു. പ്രാഥമിക ലീഗ് മത്സരത്തില്‍ കോഴിക്കോടിനെയും ക്വാര്‍ട്ടറില്‍ കണ്ണൂരിനെയും സെമിയില്‍ മലപ്പുറത്തിനെയും പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ ടീം ഫൈനലില്‍ പ്രവേശിച്ചത്. പ്രാഥമിക ലീഗ് മത്സരത്തില്‍ തിരുവനന്തപുരത്തെയും ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇടുക്കിയെയും സെമിയില്‍ അട്ടപ്പാടിയെയും പരാജയപ്പെടുത്തിയാണ് വയനാട് ഫൈനലിലേക്ക് കുതിപ്പ്. ക്യാപ്റ്റന്‍ ഗിരീഷ് ടീമിന് നേതൃത്വം നല്‍കി.

കളിയുടെ ആറാം മിനിറ്റില്‍ കാസര്‍ഗോഡിന്റെ പത്താം നമ്പര്‍ താരം അനില്‍ കുമാര്‍ വയനാടിന്റെ ഗോള്‍വലയിലേക്ക് പന്തടിച്ച് കപ്പില്‍ മുത്തമിടാനുള്ള കുതിപ്പ് തുടങ്ങി. പത്തൊമ്പതാം മിനിറ്റില്‍ വയനാിന്റെ ഇരുപതാം നമ്പര്‍ കളിക്കാരനായ ഷൈജുവിലൂടെ ഗോള്‍ മടക്കി. വയനാട് ആത്മവിശ്വാസം വീണ്ടെടുക്കും മുമ്പ് കാസര്‍ഗോഡിന്റെ താരം വിഷ്ണു എണ്ണം പറഞ്ഞ ഗോള്‍ വീണ്ടും വയനാടിന്റെ വലയിലെത്തിച്ചു. ഗോള്‍ മടക്കാനുള്ള അവസരത്തിന് പന്തുമായി പലവട്ടം കാസര്‍ഗോഡിന്റെ ഗോള്‍ മുഖത്തേക്ക് ഇരമ്പി കയറിയെങ്കിലും അതൊന്നും ഗോള്‍വലയിലെത്തിക്കാന്‍ വയനാടിന് കഴിഞ്ഞില്ല. കളിയുടെ 44 മിനിറ്റില്‍ കാസര്‍ഗോഡിന്റെ അനീഷ് കുമാര്‍ വീണ്ടും വയനാടിന്റെ വലയിലേക്ക് പന്തടിച്ച് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 14 പുരുഷ ടീമുകളാണ് മത്സരിച്ചത്.

വനിതകളുടെ പോരാട്ടത്തില്‍ ഗാലറി നിറഞ്ഞ ആവേശം

വനിതാ വിഭാഗം മത്സരം കാണികളില്‍ ആവേശം പകരുന്ന് സോക്കര്‍ ലീഗ് മത്സരം. കാസര്‍ഗോഡിന്റെ വിജയത്തിന് ടീം ക്യാപ്റ്റന്‍ കൂടിയായ നയന രവി രണ്ട് ഗോളാണ് മലപ്പുറത്തിനെതിരെ നേടിയത്. നാല്‍പ്പതാം മിനിട്ടില്‍ നയന ആദ്യഗോള്‍ നേടി. എന്നാല്‍ 44 മിനിട്ടില്‍ പി. സുവര്‍ണയിലൂടെ മലപ്പുറം തിരിച്ചടിച്ചു. തുടര്‍ന്ന് ഒരു മണിക്കൂര്‍ തികയും വരെ ഇരുടീമുകള്‍ക്കും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എക്സ്ട്രാ ടൈമില്‍ നയനയിലൂടെ തന്നെ കാസര്‍ഗോഡ് സമ്മാനിച്ച ഗോള്‍ മലപ്പുറത്തെ രണ്ടാം സ്ഥാനത്തിന് അര്‍ഹരാക്കി