* ‘കേരളത്തിന്റെ പുനർനിർമാണം ഗുരുദർശനത്തിലൂടെ’ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പ്രളയകാലത്ത് ഒരേമനസ്സോടെ, ഒറ്റക്കെട്ടോടെ നാട് പ്രവർത്തിച്ചതിന് പ്രധാനകാരണം നാട് ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഇത്തരമൊരു പാരമ്പര്യം രൂപപ്പെട്ടതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത ജനവിഭാഗങ്ങളെയും മാറ്റിമറിച്ച കേരളീയ നവോത്ഥാനത്തിന്റെ ശക്തിസ്രോതസ്സായിരുന്നു ശ്രീനാരായണഗുരുവെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിന്റെ പുനർനിർമാണം ഗുരുദർശനത്തിലൂടെ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനികകേരളം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാനപങ്കാണ് ഗുരു വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതസൗഹാർദപരമായ സമൂഹം സൃഷ്ടിക്കുന്നതിന് ഗുരു സ്വീകരിച്ച വഴി കേരളത്തിന്റെ യോജിപ്പിന് അടിത്തറയായി.നാടിന്റെ വികസനവും നവോത്ഥാനചിന്താഗതിയും കൂട്ടിയോജിപ്പിച്ചു മുന്നോട്ടുപോകാനായി എന്നതാണ് ഗുരുവിന്റെ പ്രത്യേകത. കേരളത്തിന്റെ പുനർനിർമാണം എന്നത് ഓരോ കേരളീയന്റെയും പുനർനിർമാണമാണ്. കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഓരോരുത്തരെയും വളർത്തിയെടുക്കുന്ന പ്രക്രിയയാണ്. പ്രളയസമൂഹത്തുണ്ടായപോലെ ജനങ്ങളും സർക്കാർ സംവിധാനങ്ങളുടെയും കൂട്ടായ്മയാണ് ആവശ്യമെന്നും അതിന് കേരളീയസമൂഹം തയ്യാറാവണമെന്നനും മുഖ്യമന്ത്രി പറഞ്ഞു. പുനർനിർമാണം സമയബന്ധിതമായി നടപ്പാക്കാനാണ് ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷനായിരുന്നു. ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ, എ.സമ്പത്ത് എം.പി, വി.ജോയ് എം.എൽഎ,ആസൂത്രണ ബോർഡ് അംഗം കെ.രവിരാമൻ, സ്വാമി സാന്ദ്രാനന്ദ, സ്വാമി അമേയാനന്ദ തുടങ്ങിയവർ സംസാരിച്ചു.