കാക്കനാട്: പ്രളയ ദുരിതാശ്വാസ – പുനരധിവാസ പ്രവർത്തനങ്ങളിൽ ജില്ലയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം നടത്തിയ കസ്റ്റംസ് വകുപ്പുദ്യോഗസ്ഥർക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മഹാ പ്രളയം സംസ്ഥാനത്തിന്ദു സമ്മാനിച്ച പ്രയാസങ്ങൾ ഏറെയാണ്. അതിൽ തന്നെ ദുരന്തം ഏറ്റവും ഭീകരമായി ബാധിച്ച ജില്ലകളിലൊന്നാണ് എറണാകുളം. ഏതൊരു ദുരന്തത്തിലും ദുരന്ത നിവാരണ ചുമതലയുള്ളവരെന്ന നിലയിൽ റവന്യൂ വകുപ്പിലെ ജീവനക്കാരാണ് ഏറ്റവും പ്രയാസപ്പെടുന്നത്. എന്നാൽ ഒരേ മനസ്സോടെ പ്രവർത്തിക്കുക വഴി ഈ പ്രയാസങ്ങൾ മറികടക്കാൻ കഴിഞ്ഞു. പ്രളയ ദുരന്തത്തെ നേരിടാനായി സംസ്ഥാനത്തിന് വിവിധ തലങ്ങളിൽ നിന്നാണ് സഹായങ്ങളെത്തിയത്. ഇത് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായി. കേരളത്തിന് പുറത്ത് നിന്നെത്തിയ ഇത്തരം സഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും കാലതാമസമില്ലാതെ അർഹരി ലേക്കെത്തിക്കുന്നതിലും കസ്റ്റംസ് വിഭാഗം വഹിച്ച പങ്ക് മാതൃകാപരമാണ്. ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിച്ച കളക്ടർ അടക്കമുള്ള ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജില്ലാ കളക്ടർ കെ.മുഹമ്മദ്.വൈ.സഫിറുള്ള അധ്യക്ഷത വഹിച്ചു. കസ്റ്റംസ് തിരുവനന്തപുരം മേഖലാ ചീഫ് കമ്മീഷണർ പി.എൻ. റാവു മുഖ്യ പ്രഭാഷണം നടത്തി. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ, ഡി.പി.വേൾഡ് സി.ഇ.ഒ പ്രവീൺ ജോസഫ്, എ.ഡി.എം എം.കെ കബീർ എന്നിവർ പ്രസംഗിച്ചു. പ്രളയകാലത്തെ മികച്ച സേവനത്തിന് കസ്റ്റംസിന് വേണ്ടി ചീഫ് കമ്മീഷണർ പി.എൻ റാവു, കമ്മീഷണർ സുമിത് കുമാർ, ഡി.പി.വേൾഡ് സി.ഇ.ഒ പ്രവീൺ ജോസഫ്, പ്രകാശ് അയ്യർ, പി.വി. ആന്റണി എന്നിവർ മന്ത്രിയിൽ നിന്നും ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളാണ് കസ്റ്റംസ് വകുപ്പും ഡി.പി വേൾഡും നടത്തിയത്. കൊച്ചി കസ്റ്റംസ് പ്രത്യേക ഇളവ് നൽകി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മാസം 31 വരെയുള്ള കാലയളവിൽ 17.31 കോടിയുടെ 512.46 ടൺ സാധന സാമഗ്രികളാണ് എത്തിച്ചത്. കൂടാതെ എയർ കാർഗോ വഴി 1.03 കോടി വിലമതിക്കുന്ന 34.4 ടൺ സാധനങ്ങളും എത്തിച്ചു. യു. എ. ഇ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ, ഇംഗ്ലണ്ട്, തായ് വാൻ, സൗദി, മലേഷ്യ, യു.എസ്.എ, കാനഡ, സിംഗപ്പൂർ, ജർമ്മനി, ഖത്തർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്ന് കടൽമാർഗ്ഗവും എയർ കാർഗോ വഴിയും എത്തിച്ച സാധനങ്ങളും ഈയിനത്തിൽ വരും. ഡി. പി വേൾഡിന്റെ നേതൃത്വത്തിൽ 36 ക്യാമ്പുകളിലായി 40 ലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പരിശീലനം ലഭിച്ച 75 സന്നദ്ധ സേവകരെ നൽകിയതിന് പുറമേ പ്രവർത്തനങ്ങൾക്കാവശ്യമായ സെർച്ച് ലൈറ്റുകളും നൽകി. കണ്ടെയ്നറുകളുടെ സംഭരണ- കൈമാറ്റ ചാർജ്ജിനത്തിൽ 57.48 ലക്ഷം രൂപ ഒഴിവാക്കി നൽകിയത് കൂടാതെ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യ ബന്ധന ബോട്ടുകൾ കൊണ്ടു പോകാനാവശ്യമായ ട്രെയിലർ സൗകര്യവും നൽകി.ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് ‘അൻപോട് കൊച്ചി’ ക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയതും ഡി.പി. വേൾഡായിരുന്നു.