2020 -ൽ എല്ലാവർക്കും വീട് എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന ഭവനരഹിതരില്ലാത്ത മാനന്തവാടി പദ്ധതി യാഥാർഥ്യത്തിലേക്ക്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാൻമന്ത്രി ആവാസ് യോജന, സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനുമായി ചേർന്ന് മാനന്തവാടി നഗരസഭയിലാണ് ഭവനപദ്ധതി നടപ്പാക്കുന്നത്. 2017 നവംബറിൽ തുടങ്ങിയ പദ്ധതിയിൽ 1,325 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. 288 കുടുംബങ്ങളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. വിവിധ ഘട്ടങ്ങൾ പൂർത്തീകരിച്ച് നൂറിലധികം ഗുണഭോക്താക്കൾ സ്വപ്ന ഭവനത്തിന്റെ നിർമാണം പൂർത്തീകരിച്ചു.
സംസ്ഥാനതലത്തിൽ തന്നെ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വീട് നൽകുന്ന ആദ്യ അഞ്ചു നഗരസഭകളിൽ മാനന്തവാടിയും ഉൾപ്പെടുന്നു. നാലു ഘട്ടങ്ങളിലായി നാലു ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന പദ്ധതിയിൽ ഒന്നരലക്ഷം രൂപ കേന്ദ്ര വിഹിതവും അൻപതിനായിരം രൂപ സംസ്ഥാന സർക്കാർ വിഹിതവും ശേഷിക്കുന്ന രണ്ടുലക്ഷം നഗരസഭാ വിഹിതവുമാണ്. 53 കോടി രൂപ ആദ്യഘട്ട ചെലവ് വരുന്ന പദ്ധതിയിൽ 26.5 കോടി രൂപ നഗരസഭയാണ് കണ്ടെത്തുന്നത്. ഇതിനായി ഹഡ്‌കോയി നിന്ന് വായ്പ എടുക്കാനുള്ള നടപടികൾ പൂർത്തിയായി. ജനുവരി അവസാനത്തോടെ ഈ തുക ലഭിക്കുന്നതോടെ പദ്ധതി നടത്തിപ്പിൽ വേഗം കൈവരും.
ഇതു കൂടാതെ ഭവനരഹിതരായ എസ്ടി വിഭാഗത്തിൽപ്പെട്ട 367 ഗുണഭോക്താക്കൾക്ക് പട്ടികവർഗ വികസന വകുപ്പ് നൽകുന്ന വീടുകളുടെ നിർമാണപ്രവർത്തനവും അന്തിമഘട്ടത്തിലാണ്. പലവിധ കാരണങ്ങളാൽ പ്രവൃത്തി പൂർത്തിയാവാതെ കിടന്ന 452 ഭവനങ്ങൾ ലൈഫ് മിഷന്റെ ഭാഗമായി പൂർത്തീകരിച്ചു.
കാലവർഷക്കെടുതിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ട 78 കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകുന്നതിനുള്ള പ്രവർത്തനങ്ങളും ത്വരിതഗതിയിലാണ്. മാനന്തവാടി നഗരസഭയിലെ വിവിധ ഇടങ്ങളിലായി രണ്ടേക്കർ 27 സെന്റ് സ്ഥലം വിവിധ വ്യക്തികളും സംഘടനകളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. നഗരസഭയിൽ പൂർത്തിയായ വീടുകളുടെ താക്കോൽദാനം ജനുവരി 16നു രാവിലെ 10ന് മാനന്തവാടി നായനാർ സ്മാരക ടൗൺഹാളിൽ ഒ ആർ കേളു എംഎൽഎ നിർവഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ വി ആർ പ്രവീജ് അധ്യക്ഷത വഹിക്കും. നഗരസഭയ്ക്ക് സൗജന്യമായി ലഭ്യമായ ഭൂമിയുടെ രേഖ സബ് കലക്ടർ എൻ എസ് കെ ഉമേഷ് കൈമാറും.