ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടിനെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര്‍ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ടില്‍ ജില്ലയിലെ 90 സ്‌കൂളുകളില്‍ നിന്നായി 450 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കായിക മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതിനുള്ള ടാലന്റ് ഹണ്ടിനെ ജില്ലാ പഞ്ചായത്തിന്റെ കായിക വികസന പദ്ധതിയായ കുതിപ്പുമായി കൂട്ടിയിണക്കുമെന്ന് എ ജി സി ബഷീര്‍ പറഞ്ഞു. കാസര്‍കോടിനെ ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമന്യെ ഒരുമിപ്പിക്കുന്ന കലാ-കായിക പരിപാടികള്‍ക്ക് പൊതുസമൂഹം സര്‍വപിന്തുണയും നല്‍കണമെന്നും വരും കാലങ്ങളിലെ കായിക മേളകളില്‍ കാസര്‍കോടിനെ മുന്‍ നിരയിലെത്തിക്കാന്‍ ഇതൊരു ദൗത്യമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ടാലന്റ് ഹണ്ടില്‍ തിരഞ്ഞെടുക്കപ്പെടുന്ന 42 വീതം ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്ലസ്ടു വരെ ആവശ്യമായ എല്ലാവിധ പരിശീലനങ്ങളും ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കുമെന്നും കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തെ സ്‌പോര്‍ട്‌സ് ഹബായി മാറ്റുമെന്നും കളക്ടര്‍ പറഞ്ഞു.എച്ച്.എ.എല്‍. സീതാംഗോളി എജിഎം എ സി റാവു മുഖ്യാതിഥിയായി. എച്ച്.എ.എല്ലിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതി (സി.എസ്.ആര്‍.) പ്രകാരം ജില്ലയുടെ കായിക മേഖലയുടെ വികസനത്തിന് 1.83 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും മുനിസിപ്പല്‍ സ്റ്റേഡിയം വിപുലപ്പെടുത്തുന്നതിനായി തുക ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യനില്‍ അന്തര്‍ലീനമായ കഴിവുകള്‍ അനന്തമാണെന്നും അത് തിരിച്ചറിഞ്ഞ് കഠിനാധ്വാനത്തിലൂടെ പുറത്തെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയിലെത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ആവഷ്‌കരിച്ച ‘പതിമൂന്നില്‍ നിന്ന് ഒന്നിലേക്ക്’ എന്ന കായിക പരിപാടിയുടെ ഭാഗമായാണ് ടാലന്റ് ഹണ്ട് സംഘടിപ്പിച്ചത്. കായികാധ്യാപകരില്‍ നിന്നും തിരഞ്ഞെടുത്ത പരിശീലകരാണ് ടാലന്റ് ഹണ്ടിലൂടെ കണ്ടെത്തുന്ന പ്രതിഭകള്‍ക്ക് തുടര്‍ പരിശീലനം നല്‍കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നായി ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തിരഞ്ഞെടുത്ത് പരിശീലനം നല്‍കി വരുകയായിരുന്നു. ഇങ്ങനെ തിരഞ്ഞെടുത്ത 450 ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് തുടര്‍പരിശീലനം നല്‍കുന്നതിനായി 84 പേരെ തിരഞ്ഞെടുത്തത്. ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനി ജില്ലയുടെ കായിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കി കാസര്‍കോടിനെ മുന്നോട്ട് നയിക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍ പതാകയുയര്‍ത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ഹുസൂര്‍ ശിസ്തദാര്‍ കെ. നാരായണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെവി. രാഘവന്‍, അച്യുതന്‍ മാസ്റ്റര്‍ സംസാരിച്ചു. കായികാധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.