കാക്കനാട്: വിവിധ പദ്ധതികളിലൂടെയും സഹകരണസംഘങ്ങളുടെ ആധുനികവൽക്കരണത്തിലൂടെയും ജില്ലയിലെ ക്ഷീരോത്പാദന മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മുന്നേറുകയാണ് ക്ഷീരവികസന വകുപ്പ്. മുൻകാലങ്ങളേക്കാൾ 15 ശതമാനം അധിക ഉത്പാദന വർദ്ധനവ് നേടിയ സമയത്തായിരുന്നു മേഖലയെ പ്രതിസന്ധിയിലാക്കി പ്രളയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരന്തം വിതച്ചത്.
പ്രളയം നൽകിയ തിരിച്ചടികളെയും അതിജീവിച്ച് വിവിധ പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഫലമായി വീണ്ടും 15 ശതമാനം അധിക വർദ്ധനവെന്ന നേട്ടത്തിലേക്ക് എത്തുവാൻ ക്ഷീരവികസന വകുപ്പിന് സാധിച്ചു. വിദ്യാലയങ്ങളിലെ ഡയറി ക്ലബ്ബുകളിലെ കുട്ടികൾക്ക് പശുക്കിടാങ്ങൾ ലഭ്യമാക്കുന്നത് അടക്കം നൂതന പദ്ധതികളിലൂടെ പാൽ ഉൽപാദന രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാണ് ക്ഷീരവകുപ്പ് തയ്യാറെടുക്കുന്നത്.
മിൽക് ഷെഡ് വികസന പദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ ആയിരം ദിനങ്ങളിലായി ജില്ലയിൽ 981 കറവപ്പശുക്കൾക്കും 259 കിടാരികൾക്കും 178 കാലിത്തൊഴുത്തുകൾക്കും 294 ആവശ്യാധിഷ്ഠിത പദ്ധതികൾക്കും ധനസഹായം നൽകി. ക്ഷീര കർഷകർക്ക് ആവശ്യമായ വിവിധ സഹായങ്ങളുടെ 50 ശതമാനം സബ്സിഡിയായി നൽകുന്നു. തൊഴുത്തുകളുടെ ആധുനികവൽക്കരണം സോളാർ പാനലുകൾ സ്ഥാപിക്കുക, പുല്ലുവെട്ട് യന്ത്രം വാങ്ങുന്നതിനുള്ള സഹായം, തൊഴുത്തിൽ ആധുനികരീതിയിൽ ജലവിതരണ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിങ്ങനെ കർഷകരുടെ വിവിധ ആവശ്യങ്ങൾക്കാണ് ആവശ്യാധിഷ്ഠിത ധനസഹായം നൽകുന്നത്.
വകുപ്പിന്റെ പ്രവർത്തനഫലമായി ജില്ലയിൽ 300 ഹെക്ടറിൽ അധികമായി തീറ്റപ്പുൽകൃഷി വ്യാപനത്തിന് സാധിച്ചു. ഇതിനുപുറമേ വിവിധ ക്ഷീരോല്പാദക സഹകരണ സംഘങ്ങൾ വഴി 20 ഏക്കർ തരിശു നിലത്തിൽ തീറ്റപ്പുൽകൃഷി വ്യാപനത്തിലൂടെ ജില്ലയിൽ 61000 ടൺ പച്ചപ്പുല്ല് ലഭ്യമാക്കുവാനും സാധിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ 1424 ലക്ഷം രൂപ ധനസഹായത്തോടെ വിവിധ ക്ഷീര വികസന പദ്ധതികൾ നടപ്പിലാക്കി.
ക്ഷീര സഹകരണ സംഘങ്ങളുടെ ആധുനികവൽക്കരണ പദ്ധതിപ്രകാരം 151 ലക്ഷം രൂപ ചെലവിൽ 12 പാൽ സംഭരണ മുറികളും ആറ് കർഷക വിജ്ഞാന കേന്ദ്രങ്ങളും നിർമിക്കുന്നതിനുള്ള ധനസഹായവും നൽകി. പാലിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ പദ്ധതികളും ബോധവൽക്കരണ പരിപാടികളുമാണ് നടപ്പിലാക്കുന്നത്. വിവിധ സഹകരണസംഘങ്ങളുടെ നിലവാരമനുസരിച്ച് ലാബുകളുടെ ആധുനികവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കിവരുന്നു. പാൽ ഉൽപാദകർക്കും ഉപഭോക്താക്കൾക്കും പാലിന്റെ ഗുണനിലവാരത്തെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നു.
വിജ്ഞാനവ്യാപന പരിപാടികളുടെ ഭാഗമായി കർഷകരിൽ ശാസ്ത്രീയ പശു പരിപാലന ബോധവൽക്കരണ പരിപാടികളും ആകസ്മിക പശുമരണ ധനസഹായവും അടക്കം 40 ലക്ഷം രൂപയാണ് ജില്ലയിൽ ചെലവാക്കിയത്. ക്ഷീരകർഷകർക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രൂപവൽക്കരിച്ച ക്ഷീരകർഷക ക്ഷേമനിധി യിൽനിന്ന് 8567 പേർക്ക് വിവിധ ധനസഹായങ്ങൾ നൽകി.
പട്ടികജാതി വിഭാഗങ്ങൾക്കായി ഡയറി യൂണിറ്റ് സ്ഥാപിക്കുന്നതിന് 65 ലക്ഷം രൂപ വിനിയോഗിച്ചു. രണ്ട് പശുതൊഴുത്ത്, അവയ്ക്കാവശ്യമായ പ്രാരംഭ തീറ്റ, ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയാണ് ഡയറി യൂണിറ്റ് സ്ഥാപിക്കുന്നതിന് സഹായം നൽകിയത്. ഈ വർഷം മാത്രം 76 പേർക്ക് ഈ പദ്ധതിയിൽ ധനസഹായം അനുവദിച്ചു. ജില്ലയിലെ നാല് ഹൈസ്കൂളുകളിൽ ഡയറി ക്ലബ്ബുകൾ വഴി പട്ടികജാതി വിഭാഗത്തിലെ 15 വിദ്യാർത്ഥികൾക്ക് പശുക്കിടാങ്ങളെ ലഭ്യമാക്കുന്ന പദ്ധതിയും ഉടൻ ആരംഭിക്കും. കുട്ടികളുടെ ഭാവി പഠന ചെലവുകൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ടാണ് ക്ഷീരവികസന വകുപ്പ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്.
പ്രളയത്തിൽ നശിച്ച കാലിത്തൊഴുത്തുകളുടെ നിർമ്മാണത്തിന് അൻപതിനായിരം രൂപ വീതമാണ് സബ്സിഡി അനുവദിച്ചത്. പ്രളയാനന്തര പുനരുജ്ജീവന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് ക്ഷീര ഉൽപാദക മേഖലയുടെ സമഗ്ര വികാസം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് ജില്ലയിൽ ക്ഷീരവികസന വകുപ്പ് രൂപം നൽകുന്നത്.