വൈപ്പിനിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികള്‍ ഇന്നലെ (ഡിസംബര്‍ 15) തിരിച്ചെത്തി. 20 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ഇനി കൊച്ചിയില്‍ നിന്നു പോയ 14 ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്.
ഇതുവരെ ജില്ലയില്‍ കണ്ടെത്തിയ ഒന്‍പത് മൃതദേഹങ്ങളില്‍ ആകെ മൂന്നെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള ആറ് മൃതദേഹങ്ങള്‍  എറണാകുളം ജനറല്‍ ആശുപത്രിയിലും തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും ആലുവ ഗവ. ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളും ടോയ്‌ലെറ്റുകളും തകര്‍ന്ന ചെല്ലാനത്ത് പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വൈപ്പിനില്‍ മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചെല്ലാനം മേഖലയില്‍ 309 വീടുകള്‍ സന്ദര്‍ശിച്ചു. 34 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. 12  സ്ഥലങ്ങളില്‍ ക്ലോറിനേഷന്‍ നടത്തി. ഒന്‍പത് സ്ഥലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എട്ട് ജീവനക്കാരും 16 ആശ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഏഴു പേര്‍ക്ക് പനി ബാധിച്ചതായി കണ്ടെത്തി.
ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കളക്ടറുടെ ചേംബറില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, സബ് കളക്ടര്‍ ഇമ്പശേഖര്‍, റവന്യൂ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.