തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ ജില്ലയില്‍ 968 പോളിഗ് സ്റ്റേഷനുകളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീന്‍ ഉപയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഇതിനായി ഇ സി എല്‍ (ഇലട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഹൈദരാബാദില്‍ നിന്നെത്തിച്ച 1342 വോട്ടിങ്ങ്‌മെഷീനുകള്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി പോലീസ് സംരക്ഷണത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ബാലറ്റ്‌പേപ്പറുകള്‍ പ്രിന്റ് ചെയ്ത് വോട്ടിങ്ങ് മെഷീനുകള്‍ തയ്യാറാക്കുന്ന ജോലി ബന്ധപ്പെട്ട നിയമസഭ മണഡലത്തിന്റെ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ ആരംഭിക്കും. വിവിപാറ്റ് മെഷീനിലൂടെ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണൊ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാന്‍ കഴിയും.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് വിവിപാറ്റ് മെഷീന്‍ ആദ്യമായി ഉപയോഗിച്ചത്. ഈ വര്‍ഷം എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് ഉപയോഗിക്കുന്നുണ്ട്. വോട്ടര്‍മാര്‍ വോട്ട് ചെയ്താല്‍ തൊട്ടടുത്തുള്ള വിവിപാറ്റ് മെഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്തത് അയാളുടെ പേരും സീരിയല്‍ നമ്പറും ചിഹ്നം തുടങ്ങിയവ എട്ട് സെക്കന്റോളം സ്‌ക്രീനില്‍ കാണാം. എട്ട് സെക്കന്റിന് ശേഷം ഇതിന്റെ സ്ലിപ്പ് മെഷീനിനോട് അനുബന്ധിച്ചുള്ള ബോക്‌സില്‍ വീഴും. ഇങ്ങനെ ഓരോ വോട്ടര്‍മാരുടെയും സ്ലിപ്പ് വിവിപാറ്റ് മെഷീനിലെ ബോക്‌സില്‍ സൂക്ഷിക്കപ്പെടും. വിവിപാറ്റ് മെഷീനിന്റെ കൂടെ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഉണ്ട്. ഇതില്‍ വിവിപാറ്റിന്റെ ചാര്‍ജ് കാണിക്കും.
ഒരു നിയമസഭ മണ്ഡലത്തില്‍ ഒരു പോളിഗ്‌സ്റ്റേഷനിലെ എങ്കിലും വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണി നോക്കണം. വോട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും 50 പേര്‍ ഏജന്റ്മാര്‍ മുമ്പാകെ മോക് പോളിങ്ങ് ചെയ്യണം. ഈ വര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ വിവിപാറ്റ് ഏറെ സഹായകരമാകും.