പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെക്ക്‌പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ പ്രധാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരം നിരീക്ഷണ സംഘത്തെ നിയോഗിച്ചു. വാളയാര്‍, വേലന്താവളം, ഗോപാലപുരം എന്നീ മേജര്‍ ചെക്ക് പോസ്റ്റുകള്‍, നടുപ്പുണി , ഗോവിന്ദപുരം, ചെമ്മണാമ്പതി, ആനക്കട്ടി, കുപ്പണ്ടകൗണ്ടന്നൂര്‍ എന്നീ മൈനര്‍ ചെക്‌പോസ്റ്റുകള്‍, മീനാക്ഷിപുരം സെമി-മേജര്‍ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലായി നാല് ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവര്‍ത്തിക്കുന്നതാണ്.
കൂടാതെ ചെലവുകളുടെ നിരീക്ഷണത്തിന് ജില്ലയില്‍ 36 നിരീക്ഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലും മൂന്ന് പേര്‍ അടങ്ങുന്ന 36 സ്‌ക്വാഡുകളാണ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പിന് സുതാര്യത ഉറപ്പാക്കുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡുകള്‍ നടപ്പാക്കും. വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി, വിരട്ടല്‍, സ്വാധീനം ചെലുത്തല്‍, പണം-ഉപഹാരങ്ങളുടെ വാഗ്ദാനം, സൗജന്യ മദ്യം, ഭക്ഷണം വാഗ്ദാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിരീക്ഷിക്കും. ഒരു പ്രത്യേക പാര്‍ട്ടിക്കോ ചിഹ്നത്തിനോ വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് കൈക്കൂലിയോ ഉപഹാരങ്ങളോ നല്‍കുന്നതും ശാരീരിമായി നേരിടുന്നതും ഐ.പി.സി ക്രിമിനല്‍ സെക്ഷന്‍ 171 ബി, 171 സി, 1951 ആര്‍.പി ആക്ട് സെക്ഷന്‍ 123 പ്രകാരം ക്രിമിനല്‍ കുറ്റങ്ങളാണ്. അതിനാല്‍ തെരഞ്ഞെടുപ്പിന്റെ സുതാര്യതയും മറ്റ് നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമിതമായ പ്രചരണ ചെലവുകള്‍, നിയമവിരുദ്ധമായുള്ള ആയുധങ്ങളുടെ ഉപയോഗം, മറ്റ് സാമൂഹിക വിരുദ്ധ ഘടകങ്ങളെല്ലാം അതിസൂക്ഷ്മമായി സ്‌ക്വാഡുകള്‍ നിരീക്ഷിക്കുന്നതാണ്. സ്‌ക്വാഡ് മേല്‍നോട്ടത്തിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.