പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മ്മാണമേഖലയിലുള്‍പ്പെടെ തൊഴില്‍ സമയം പുന:ക്രമീകരിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എം.കെ.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടത്തി. ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന വിധത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവുമാണ് പുന:ക്രമീകരിച്ചത്.