ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍പലിച്ചതായിരിക്കണമെന്ന് എക്സ്പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ പി വി നാരായണന്‍ പറഞ്ഞു. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥിയുടെ പേരിലോ സ്ഥാനാര്‍ത്ഥിയുടെയും ഏജന്റിന്റെയും പേരിലോ ആരംഭിച്ച അക്കൗണ്ട് ഉപയോഗിക്കണം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കായി നടത്തിയ പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 രൂപ വരെയുള്ള പണമിടപാടുകള്‍ നേരിട്ട് നടത്താം. എന്നാല്‍ ഇത്തരത്തില്‍ ചെലവഴിക്കുന്ന പണം ഈ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായിരിക്കണം.
അതിന് മുകളിലുള്ള എല്ലാ ഇടപാടുകളും ചെക്ക്, ബാങ്ക് ട്രാന്‍സാക്ഷന്‍ തുടങ്ങിയവ മുഖേനെ നടത്തേണ്ടതാണ്. സംഭാവനകള്‍, വായ്പകള്‍ തുടങ്ങിയവയും ഇതില്‍പ്പെടും. ഇത്തരത്തില്‍ പണം സംഭാവനയായോ കടമായോ നല്‍കുന്ന വ്യക്തികളുടെ പേര്, മേല്‍വിലാസം എന്നിവയും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ചെലവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതാത് ദിവസങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ്. നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് മുതല്‍ ഫലം പ്രഖ്യാപിക്കുന്ന ദിവസം വരെയുള്ള, വിജയം ആഘോഷിക്കുന്നതുള്‍പ്പെടെ എല്ലാ ചെലവുകളും സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുക. സ്ഥാനാര്‍ത്ഥികള്‍ സ്വന്തമായും വ്യക്തികള്‍, പാര്‍ട്ടി മുഖേനെയും  ചെലവഴിക്കുന്ന ആകെ തുക 70 ലക്ഷം ആയിരിക്കണം. വ്യക്തികള്‍ സ്ഥാനാര്‍ത്ഥിക്കായി നടത്തുന്ന സേവനങ്ങളുടെയും പരിപാടികളുടെയും ചെലവും സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ഹാജരാക്കേണ്ടതാണ്. ചെലവിന്റെ സംക്ഷിപ്ത രൂപം, ദിവസേനയുള്ള ചെലവുകള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ബില്ലുകള്‍ വൗച്ചറുകള്‍, ഇതിനെ സാധൂകരിക്കുന്ന സത്യവാങ്മൂലം എന്നിവ ഇതോടൊപ്പം സമര്‍പ്പിക്കണം.  ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷ എന്നിവയില്‍ രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മൂന്ന് തവണ എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍ രജിസ്റ്റര്‍ പരിശോധിക്കും. കൂടാതെ ഫല പ്രഖ്യാപനത്തിന്റെ 26 ാം ദിവസം സ്ഥാനാര്‍ത്ഥികള്‍ തയ്യാറാക്കിയ രജിസ്റ്ററിലെയും ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന  ഷാഡോ രജിസ്റ്ററിലെയും പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി റീകണ്‍സിലിയേഷന്‍ യോഗവും ചേരും.  തെറ്റായ രേഖകള്‍ ഹാജരാക്കിയതായി തെളിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെവരെ അയോഗ്യരാക്കുകയും സ്ഥാനാര്‍ത്ഥികളെ മൂന്ന് വര്‍ഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.
രജിസ്റ്റര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണവും പരിപാടിയില്‍ നടന്നു. ഓഡിറ്റ് ഓഫീസര്‍ ഗിരീശന്‍ പാറപ്പൊയില്‍, അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഓഫീസര്‍മാര്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.
തെരഞ്ഞെടുപ്പ്; മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി
ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ 200 ലധികം ജീവനക്കാര്‍ പങ്കെടുത്തു. രണ്ട് സെഷനുകളിലായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും, ഇവിഎം-വിവിപാറ്റ് മെഷീനുകളെ കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍ എന്നിവരെയാണ് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിച്ചിട്ടുള്ളത്. കണ്ണൂര്‍ ലോക്‌സ മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ ജൂലി സോണോവല്‍, നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ വി എം ബീഭാസ് എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരായ പി പ്രേംരാജ്, പി പത്മനാഭന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
വോട്ടര്‍ ബോധവല്‍ക്കരണം: സിഡി പ്രകാശനം ചെയ്തു 
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വീഡിയോ സിഡി കണ്ണൂര്‍ ലോക്സഭ മണ്ഡലം ജനറല്‍ ഒബ്സര്‍വര്‍ ജൂലി സോണോവലിന് നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പ്രകാശനം ചെയ്തു.
തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങളടങ്ങിയതാണ് വീഡിയോ സിഡി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ (സ്വീപ്) ലതാദേവി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.