കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്. 5 കോടി, 3 കോടി, ഒരു കോടി രൂപയുടെ എന്നീ വിഭാഗങ്ങളിലായി ആകെ 973 സ്കൂൾ കെട്ടിടങ്ങളിൽ 558 എണ്ണവും പൂർത്തിയായത് ഈ പദ്ധതിയുടെ വലിയ വിജയമാണ്.
കിഫ്ബിക്ക് പുറമെ, പ്ലാൻ ഫണ്ടുകൾ, നബാർഡ്, തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടുകൾ, എസ്എസ്കെ (സമഗ്ര ശിക്ഷാ കേരളം) പദ്ധതികൾ എന്നിവയിലൂടെയും 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് നേട്ടമാണിത്.
എയ്ഡഡ് സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേകമായി ചലഞ്ച് ഫണ്ട് വഴിയും സർക്കാർ വലിയ പിന്തുണ നൽകുന്നുണ്ട്. ഇത് പൊതുവിദ്യാലയങ്ങൾക്കൊപ്പം എയ്ഡഡ് സ്കൂളുകളുടെയും നിലവാരം ഉയർത്താൻ സഹായിക്കുന്നു. പഠനപ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യ സാധ്യതകൾ വലിയതോതിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. കംപ്യൂട്ടറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സ്കൂളുകളിൽ വിന്യസിക്കുന്നതോടൊപ്പം റോബോട്ടിക് ഉപകരണങ്ങളും ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് സാധിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി, അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയത് വലിയ തോതിലുള്ള വിദ്യാർത്ഥി പ്രവേശന വർധനവിനും അക്കാദമിക മികവിനും വഴിയൊരുക്കി. ആധുനിക ക്ലാസ് മുറികൾ, മികച്ച ലാബുകൾ, ലൈബ്രറികൾ, കളിസ്ഥലങ്ങൾ എന്നിവ ഒരുക്കിയത് വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും, ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമുള്ള സർക്കാർ പ്രയത്നത്തിന്റെ ഫലമാണ് രാജ്യത്തിന് മാതൃകയായ ഈ ഭൗതിക വികസനനേട്ടങ്ങൾ.
കരുത്തോടെ കേരളം- 55