ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
ഈ വർഷം മാത്രം 286 സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ ഹൃദ്യം പദ്ധതി വഴി നടത്തിക്കഴിഞ്ഞു. ഇതിൽ ഒരു വയസ്സിന് താഴെയുള്ള 100 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. നിലവിൽ പദ്ധതിയിൽ 25,172 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 16,339 പേർ ഒരു വയസ്സിന് താഴെയുള്ളവരാണ്. ഈ വർഷം മാത്രം 1617 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ ജൂൺ മാസത്തിൽ മാത്രം 150 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികളെ ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ ECHO ഉൾപ്പെടെയുള്ള പരിശോധനകളിലൂടെ രോഗനിർണയം നടത്തുന്നു.

ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശന വേളകളിലും, അംഗണവാടികളിലും, സ്‌കൂളുകളിലും നടത്തപ്പെടുന്ന ആർ.ബി.എസ്.കെ (രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം) സ്‌ക്രീനിംഗ് വഴിയും ഹൃദ്രോഗ ലക്ഷണമുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ഹൃദ്യം പദ്ധതിയിലൂടെ സാധിക്കുന്നു.
നവജാത ശിശുക്കൾ മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ, പ്രസവം മുതലുള്ള തുടർ ചികിത്സകൾ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും. ഇങ്ങനെയുള്ള 252 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രോഗനിർണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച് പട്ടിക തയാറാക്കി അടിയന്തിര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കും. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ, കുട്ടിയെ വെന്റിലേറ്റർ സഹായത്തോടെ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കും. നിലവിൽ എട്ട് സർക്കാർ, സ്വകാര്യ ആശുപത്രികൾ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുണ്ട്.
അടിയന്തര സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നു. അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകാൻ സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും പദ്ധതി ഉറപ്പാക്കുന്നു. ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സാധ്യമാക്കുന്നു. രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കാനും തുടർ നടപടികൾ ഏകോപിപ്പിക്കാനുമായി ‘ഹൃദ്യം’ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഓരോ കുഞ്ഞിന്റെയും ജീവൻ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ്, അവർക്ക് ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ഉറപ്പാക്കുന്നതിലൂടെ, കേരള സർക്കാർ ആരോഗ്യമേഖലയിൽ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കുന്നത്. ഹൃദ്യം പദ്ധതിയിലൂടെ സർക്കാരും ആരോഗ്യവകുപ്പും ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്, ദിശ ഹെൽപ്പ് ലൈൻ: 1056 / 0471 2552056.
കരുത്തോടെ കേരളം- 54