കൊച്ചി: ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലത്തെ ശക്തമായി തിരിച്ചു വരുകയാണ്. അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുത്തന്‍ യൂണിഫോം തുണികള്‍ തയാറാക്കിയിരിക്കുകയാണ് ചേന്ദമംഗലം കൈത്തറി. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന കൈത്തറി യൂണിഫോമുകളുടെ ആദ്യഘട്ട വിതരണത്തിനുളള തുണികള്‍ പറവൂരിലെ നാല് കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നായി പോയിക്കഴിഞ്ഞു.

2016 മുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം തുണികള്‍ ചേന്ദമംഗലത്ത് നെയ്തു തുടങ്ങിയത്. നെയ്ത്ത് സഹകരണ സംഘങ്ങളില്‍ തയ്യാറാകുന്ന യൂണിഫോമുകള്‍ ഹാന്‍ടെക്‌സിലേക്കാണ് കൊണ്ടു പോകുന്നത്. ചേന്ദമംഗലത്ത് തയ്യാറാക്കുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള തുണികള്‍, സ്‌കൂളുകളിലെ വ്യത്യസ്ത തരം യൂണിഫോമുകള്‍ അനുസരിച്ച് നിറത്തിലും പാറ്റേണുകളിലും ഹാന്‍ടെക്‌സ് മാറ്റം വരുത്തും. പിന്നീട് സ്‌കൂളുകളിലേക്ക് അവിടെ നിന്ന് വിതരണം ചെയ്യും. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ജോഡി യൂണിഫോം തുണികള്‍ സൗജന്യമായി നല്‍കും.

ഓരോ കൈത്തറി സംഘങ്ങളിലുമുള്ള തറികളുടെ എണ്ണം അനുസരിച്ചാണ് യൂണിഫോമുകള്‍ക്കുള്ള ഓര്‍ഡറുകള്‍ നല്‍കുന്നത്. പറവൂരിലെ നാല് കൈത്തറി സഹകരണ സംഘങ്ങള്‍ കൂടാതെ കുര്യാപ്പിള്ളി, ചെങ്ങമനാട്, ചെറായി, കുഴുപ്പിള്ളി, മുളന്തുരുത്തി, മൂവാറ്റുപുഴ എന്നിവയാണ് യൂണിഫോം തയ്യാറാക്കുന്ന ജില്ലയിലെ മറ്റ് കൈത്തറി സംഘങ്ങള്‍. സര്‍ക്കാരാണ് നെയ്യുന്നതിനുള്ള നൂലും തൊഴിലാളികള്‍ക്ക് കൂലിയും നല്‍കുന്നത്. യാണ്‍ ബാങ്കുകള്‍ വഴിയാണ് നൂലുകള്‍ കൈത്തറി സംഘങ്ങളില്‍ എത്തുക. മറ്റ് തുണിത്തരങ്ങള്‍ നെയ്യുന്നതിനേക്കാള്‍ മികച്ച വേതനമാണ് യൂണിഫോം നിര്‍മ്മാണ തൊഴിലാളിക്ക് ലഭിക്കുന്നത്. മീറ്റര്‍ ഒന്നിന് 44.12 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദിവസത്തില്‍ ആറ് മീറ്റര്‍ യൂണിഫോം വരെ ഒരു തൊഴിലാളിക്ക് നെയ്യാന്‍ സാധിക്കും.

വേതനത്തിന്റെ 60% തൊഴിലാളിയുടെ അക്കൗണ്ടിലേക്കും 40% സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്കുമാണ് എത്തുന്നത്. സംഘത്തിന് ലഭിക്കുന്ന തുകയില്‍ നിന്നും ത്രിഫ്റ്റ്, ഇ.എസ്.ഐ, കോണ്‍ട്രിബ്യൂട്ടറി ത്രിഫ്റ്റ് ഫണ്ട് എന്നിവ പിടിച്ച ശേഷം ബാക്കി തുക തൊഴിലാളികള്‍ക്ക് തന്നെ നല്‍കും. പറവൂരിലെ നാല് സംഘങ്ങള്‍ കൂട്ടായെടുത്ത തീരുമാനത്തിന്റെ ഭാഗമായി, യൂണിഫോം വില്‍പനയുടെ ലാഭത്തില്‍ നിന്നും 20 രൂപ അധികമായും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. കരയോ കസവോ മറ്റ് ഡിസൈനുകളോ ഒന്നുമില്ലാത്തതിനാല്‍ യൂണിഫോം എളുപ്പത്തില്‍ നെയ്യാന്‍ സാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. മറ്റ് തുണിത്തരങ്ങളെ അപേക്ഷിച്ച് യൂണിഫോം നിര്‍മ്മാണത്തിന് ചെലവ് കുറവാണ്. നെയ്യുന്നവര്‍ക്കായി നൂല് ചുറ്റുന്നവരും പാവ് നിര്‍മ്മിക്കുന്നവരും യൂണിഫോം നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടുന്നവരാണ്. ഇവര്‍ക്കുള്ള വേതനം സൈാെസെറ്റികള്‍ക്ക് നല്‍കുകയും അവിടെ നിന്നും തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. കൈത്തറി സംഘങ്ങളില്‍ കൂടാതെ വീടുകളിലും യൂണിഫോം നിര്‍മ്മാണം നടക്കുന്നുണ്ട്.

പ്രളയത്തിന് ശേഷം ഒരു മാസത്തോളം തറികള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. സഹകരണ സംഘങ്ങളും അടച്ചിടേണ്ടി വന്നു. യൂണിഫോമുകള്‍ നെയ്യുന്ന നാല് വീടുകളിലെ തറികള്‍ പ്രളയത്തില്‍ നശിച്ചു. നൂലുകളും മറ്റ് അസംസ്‌കൃത വസ്തുക്കളും വെള്ളത്തില്‍ മുങ്ങി. സര്‍ക്കാരിന്റെയും കൈത്തറി സംഘങ്ങളുടേയും തൊഴിലാളികളുടേയും സന്നദ്ധ സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൈത്തറി തിരിച്ചു വന്നു. പാഴായിപ്പോയ ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ രാത്രിയും പകലുമായി തീര്‍ത്ത് ലഭിച്ച എല്ലാ ഓര്‍ഡറുകളും ഏപ്രില്‍ മാസത്തോടെ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ഓര്‍ഡറുകളുടെ നെയ്ത്ത് ജോലികള്‍ ആരംഭിക്കുകയും ചെയ്തു.

പ്രാരംഭകാലത്തുണ്ടായ ചില കുറവുകള്‍ മാറ്റിനിര്‍ത്തിയാല്‍, ഇന്ന് മികച്ച ഗുണമേന്മയുള്ളവയാണ് കൈത്തറിയുടെ യൂണിഫോമുകള്‍. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച ശേഷമാണ് തുണികള്‍ ഹാന്‍ടെക്‌സിന് കൈമാറുന്നത്. പറവൂര്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ 25 തറികളില്‍ നിന്ന് 26,000 മീറ്റര്‍, കരിമ്പാടം സഹകരണ സംഘത്തിലെ 16 തറികളില്‍ നിന്ന് 11,000 മീറ്റര്‍, ചേന്ദമംഗലം സഹകരണ സംഘത്തിലെ 27 തറികളില്‍ നിന്ന് 21,451.05 മീറ്റര്‍, പറവൂര്‍ ടൗണ്‍ സഹകരണ സംഘത്തിലെ ആറ് തറികളില്‍ നിന്ന് 6248.5 മീറ്റര്‍ എന്നിങ്ങനെയാണ് ഏപ്രില്‍ മാസത്തില്‍ ഹാന്‍ടെക്‌സിന് കൈമാറിയ യൂണിഫോം തുണികളുടെ വിവരങ്ങള്‍.