വനംവകുപ്പ് തയ്യാറാക്കിയ പുതിയ ലിസ്റ്റ് പ്രകാരമുള്ള ഭൂമി ഭൂരഹിത ആദിവാസികൾക്ക് വിതരണം ചെയ്യാൻ സംയുക്ത പരിശോധന നടത്തും. ജൂൺ മൂന്നിന് ആരംഭിക്കുന്ന പരിശോധന ആറിനു പൂർത്തിയാക്കും. റവന്യൂ, വനം, ട്രൈബൽ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുക. ഭൂമി വാസയോഗ്യമാണോ അല്ലെയോ എന്നതു സംബന്ധിച്ച റിപോർട്ട് ഏഴിനു ജില്ലാ കലക്ടർക്കു കൈമാറും. ട്രൈബൽ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ 3216 ആദിവാസി കുടുംബങ്ങൾ ഭൂരഹിതരാണ്. കോളനിയിൽ നിന്ന് അകലെയായി പതിച്ചുനൽകുന്ന ഭൂമി ഏറ്റെടുക്കാൻ പലരും വിമുഖത കാട്ടുന്ന പശ്ചാത്തലത്തിൽ സെറ്റിൽമെന്റിന് സമീപത്തായി കണ്ടെത്തുന്ന ഭൂമിയാവും ആദിവാസി കുടുംബങ്ങൾക്കു കൈമാറുക. പതിച്ചുനൽകി ആറുമാസത്തിനകം ഏറ്റെടുക്കാത്ത ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്കു കൈമാറും. ആദിവാസി ഭൂവിതരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ മിനിഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എ.ആർ അജയകുമാർ അധ്യക്ഷത വഹിച്ചു. എഡിഎം കെ. അജീഷ്, നോർത്ത് വയനാട് ഡിഎഫ്ഒ ആർ. കീർത്തി, സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത്കുമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ പങ്കെടുത്തു.
