2022നകം 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കും: മുഖ്യമന്ത്രി
കൊച്ചി: വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ആറു നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രിബൂണലിന്റെ വിധിയുടെ പശ്ചാത്തലത്തിൽ പുനരുപയോഗം സാധ്യമായ ബദൽ ഊർജ സ്രോതസുകളെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്ക് പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയിൽ കേരളം ഉറച്ചു നിന്നു. ഇതിന്റെ ഭാഗമായി സിഎൻജി എൽഎൻജി ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടു. കൊച്ചിയിൽ അഞ്ച് സിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചു. ആദ്യ എൽഎൻജി ബസ്, ആദ്യ സോളാർ, ഇലക്ട്രിക് ബോട്ടുകൾ എന്നിവയും കേരളത്തിൽ തുടക്കം കുറിച്ചു.

ഐ ഐ ടി മദ്രാസിലെ പ്രൊഫ. അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ് വൈദ്യുത വാഹന നയത്തിന്റെ കരട് തയാറാക്കിയത്. തുടർന്ന് സ്റ്റേക്ക് ഹോൾഡർമാരുടെ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ഇവിടെ നിന്നുള്ള ശുപാർശകളുടെ കൂടി അടിസ്ഥാനത്തിലാണ് വൈദ്യുത വാഹന നയത്തിന് സർക്കാർ അന്തിമ അംഗീകാരം നൽകിയത്.
വൈദ്യുത വാഹന രംഗത്ത് നിക്ഷേപകർക്ക് വലിയ സാധ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹന നിർമ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈൽ സ് ലിമിറ്റഡ് 8000 വൈദ്യുത ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ് യു ആണ് കെ എ എൽ. കെ എസ് ആർ ടി സിക്കു വേണ്ടി 3000 ഇബസുകളും നിർമ്മിക്കും. ഇ ബസ് നിർമ്മാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ആരംഭിച്ച ചാർജിംഗ് സ്റ്റേഷന്റെ വിർച്ച്വൽ ഉദ്ഘാടനവും തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിന്റെ ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുത വാഹന നിർമ്മാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി. വൈദ്യുത വാഹനങ്ങൾക്കുള്ള സബ്സിഡി ക്കുള്ള ആദ്യ അപേക്ഷയും സ്വീകരിച്ചു.

ഹൈബി ഈഡൻ എം പി അധ്യക്ഷത വഹിച്ചു. നീതി ആ യോഗ് സിഇഒ അമിതാഭ് കാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കൊച്ചി മെട്രോ എംഡി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.