അങ്കമാലി: കേരളത്തിൽ വരാൻ പോകുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണെന്നും വൈദ്യുതി ചാർജ് വർധിപ്പിച്ചത് റഗുലേറ്ററി കമീഷന്റെ നിർദ്ദേശത്തെ തുടർന്നാണെന്നും വൈദ്യുതി മന്ത്രി എം എം മണി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അങ്കമാലി ഇ ലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആവശ്യത്തിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം കനത്ത വില നൽകി പുറമെ നിന്നും വാങ്ങുകയാണ്. പത്ത് ദിവസം കൂടി പ്രവർത്തിക്കാനുള്ള വൈദ്യുതിയാണ് നിലവിലുള്ളത്. മഴ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ വർഷം മഴ പെയ്തതു കൊണ്ട് നശിച്ചെങ്കിൽ ഈ വർഷം മഴ ഇല്ലാത്തതു കൊണ്ട് നശിക്കുകയാണ്. പല സംസ്ഥാനങ്ങളിൽ നിന്നും നമുക്ക് വൈദ്യുതി ലഭിക്കും. പക്ഷേ ലൈനുകൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കൂടം കുളത്തു നിന്നും വൈദ്യുതി എത്തിക്കുന്നതിന്റെ പ്രശ്നവും ഇതാണ്. കൂടംകുളത്തു നിന്നും വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ നിർമ്മാണപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു ടവറിന്റെ നിർമ്മാണമാണ് ബാക്കിയുള്ളത്.
റഗുലേറ്ററി കമ്മീഷനാണ് നിലവിലെ നിരക്ക് വർധിപ്പിച്ചത്. കമീഷൻ പoനം നടത്തി ജനങ്ങളുമായി ചർച്ച ചെയ്താണ് ചാർജ് കൂട്ടിയത്. വൈദ്യുത പ്രതിസന്ധിയെ മറികടക്കണം. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. എൻഡോ സൾഫാൻ ബാധിതർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും വൈദ്യുത നിരക്ക് വർധന ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.
അങ്കമാലി സിഎസ് എ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. ഡയറക്ടർ പി.ഒമാരൻ, ചീഫ് എഞ്ചിനീയർ സൂസൻ പി ജേക്കബ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റൻ എന്നിവർ പ്രസംഗിച്ചു, മുൻ എം എൽ എ മാരായ ജോസ് തെറ്റയിൽ, പി.ജെ.ജോയ് എന്നിവർ പ്രസംഗിച്ചു.