മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 1.20 ലക്ഷം  പേര്‍ പി.എസ്.സി വഴി  തൊഴില്‍ നേടിയെന്ന്  തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.   തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൈപുണ്യ വികസനത്തിലും  മികച്ച മുന്നേറ്റമുണ്ടായി.  ഇരുപത്തി അയ്യായിരത്തില്‍ അധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററിലെ പി.എസ്.സി ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം   നിര്‍വഹിക്കുകയായിരുന്നു മന്ത്രി . എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 34,000 ത്തോളം പേര്‍ക്ക് നിയമനം നല്‍കി. തൊഴില്‍മേളകളിലൂടെ ആയിരക്കണക്കിന്  പേര്‍ക്ക് ജോലി നല്‍കാനും സാധിച്ചു.  സര്‍വീസ് മേഖലയില്‍ സേവനം സമൂഹത്തിന്റെ ഭാഗമായി കാണണം ജീവനക്കാരും ഉദ്യോഗസ്ഥരും മികച്ച രീതിയില്‍  ആളുകളോട് പെരുമാറുന്ന അന്തരീക്ഷം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
 കോഴിക്കോട് എംപ്ലോയ്മെന്റ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍  മോഹന്‍ ലൂക്കോസ്  അദ്ധ്യക്ഷത വഹിച്ചു . ഗ്രാമീണ മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുഗമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ രണ്ട് ഫെസിലിറ്റേഷന്‍ സെന്ററുകളാണ് അനുവദിച്ചിട്ടുളളത്. കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മറ്റൊന്ന് പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററിലുമാണ്. പബ്ലിക് സര്‍വ്വീസ്.  കമ്മീഷന്റെ അടിസ്ഥാന സേവനങ്ങള്‍ മിക്കതും ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്ന് ലഭ്യമാകും. വണ്‍ടൈം രെജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് അപ്ഡേഷന്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍  മോക്ക്‌ടെസ്റ്റ് വൊക്കേഷണല്‍ ഗൈഡന്‍സ്  യൂണിറ്റ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലന പരിപാടികള്‍, കരിയര്‍ സെമിനാറുകള്‍ ഇന്റര്‍വ്യൂ പരിശീലനം തുടങ്ങിയവയെല്ലാം സെന്ററില്‍  ഏര്‍പ്പെടുത്തും.
പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ്  സെന്റര്‍ മാനേജര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ഓഫീസര്‍  പി.രാജീവന്‍, സി.കെ.ജി  മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ്  പ്രിന്‍സിപ്പല്‍    കെ.കെ വത്സല, പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ദീപക്  സുഗതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.