ഉത്തരവാദിത്വ ടൂറിസത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
വിനോദസഞ്ചാരമേഖലകളുടെ വികസനത്തനൊപ്പം ഉത്തരവാദിത്വ ടൂറിസത്തിന്  സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നു എന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. ഇടുക്കി ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള ശ്രീനാരായണപുരം റിപ്പിള്‍  വാട്ടര്‍ ഫാള്‍സ് രണ്ടാംഘട്ട വികസന പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വിനോദസഞ്ചാരത്തിന്റെ വൈവിദ്യമായ തലങ്ങള്‍ ഇടുക്കിയിലുണ്ട്.കൂടുതല്‍ ഇടങ്ങളിലേക്ക് വിനോദസഞ്ചാരം വളരുന്നു.വിനോദസഞ്ചരത്തിനൊപ്പം അതാതു പ്രദേശങ്ങളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍കൂടി സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യമൊരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കണം. കൂടുതല്‍ പദ്ധതിതികള്‍ ഇടുക്കിക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തുന്നതിനും പുതിയപുതിയ ഇടങ്ങള്‍ കാണുന്നതിനുമുള്ള അവസരങ്ങള്‍ കൂടിവരുന്നതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ച ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു.
99 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ശ്രീനാരായണപുരത്ത് രണ്ടാംഘട്ടത്തില്‍  നടപ്പിലാക്കിയത്. പാറകൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള  വെള്ളച്ചാട്ടങ്ങളാണ് ശ്രീനാരായണപുരത്തിന്റെ പ്രത്യേകത. പുതിയ പദ്ധതികള്‍ പൂര്‍ത്തിയായതോടെ കൂടുതല്‍  സഞ്ചാരികള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി ജയന്‍ പറഞ്ഞു.നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കല്‍,രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, ഡിറ്റിപിസി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി,ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.