*നിയമസഭാ മ്യൂസിയം പൈതൃക മന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു
കേരളം കടന്നുപോയ സാമൂഹ്യ വികാസ പ്രക്രിയകൾ മനസ്സിലാക്കാനും ജനാധിപത്യ വികാസത്തിന്റെ വിശദാംശങ്ങൾ നേരിൽ കണ്ടറിയാനും ഉതകുന്ന സംവിധാനമാണ് നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരമെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പൈതൃക മന്ദിരത്തിനു സംഭവിച്ച ക്ഷതങ്ങൾ കെട്ടിടത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു.  നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിന്റെ സംരക്ഷണ-പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മ്യൂസിയത്തിനാവശ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും പുനരുദ്ധാരണപ്രവർത്തനങ്ങളിലൂടെ സാധ്യമാക്കും. മ്യൂസിയത്തോടൊപ്പം ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്റെ സ്മാരകമായ ഇ.എംഎസ് സ്മൃതിയും നടപ്പാക്കും. പലതരത്തിലുള്ള പ്രവർത്തനങ്ങൾക്ക് സാധ്യതയൊരുക്കുന്ന വിധത്തിൽ മ്യൂസിയങ്ങളുടെ പ്രവർത്തനഘടനയിൽ മാറ്റം വരുത്തുമെന്നും സ്പീക്കർ പറഞ്ഞു.
പൈതൃക മന്ദിരത്തിന്റെ സംരക്ഷണം, അറ്റകുറ്റപ്പണികൾ എന്നിവ സംബന്ധിച്ച്  പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. കെട്ടിടത്തിന്റെ പൗരാണികതയ്ക്കും തനിമയ്ക്കും കോട്ടം തട്ടാതെയായിരിക്കും പുനരുദ്ധാരണപ്രവൃത്തികൾ നടത്തുകയെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതം പറഞ്ഞു. എംഎൽഎ മാരായ എൻ. ഷംസുദ്ദീൻ, മുഹമ്മദ് മുഹ്‌സിൻ, കെ.എസ്. ശബരീനാഥൻ, എ. പ്രദീപ്കുമാർ, പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ. രജികുമാർ നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.