കൊല്ലം: കേരള ചിക്കന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ തുടങ്ങുന്ന 1200 ഫാമുകളില്‍ 100 എണ്ണം കൊല്ലത്തു തുടങ്ങാന്‍ സഹായമനുവദിക്കുമെന്ന് എം നൗഷാദ് എം എല്‍ എ പറഞ്ഞു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ ത്രിദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് ഇതിനായി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

ഫാമുകള്‍ ആരംഭിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ 30 ശതമാനം സബ്‌സിഡി നല്‍കും 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പകള്‍  ഈടില്ലാതെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടുണ്ട്. സ്ഥിരമായ നിരക്കില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കോഴിയിറച്ചി വിപണിയിലെത്തിക്കുവാനും സര്‍ക്കാര്‍ ലക്ഷ്യമുന്നതായി എം നൗഷാദ് പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എന്‍. രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഡി ഷൈന്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കെ കെ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ ബി അജിത് ബാബു, ഡോ കെ കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍ക്കുള്ള സമ്മാന കിറ്റുകള്‍ എം നൗഷാദ് എം എല്‍ എ വിതരണം ചെയ്തു.